പാലാ: മോട്ടോർ വാഹനവകുപ്പ് അധികാരികളേ ഇത് ശരിയല്ല. ഗതാഗത ഉപദേശക സമിതിയുടെ തീരുമാനപ്രകാരം നിശ്ചയിച്ച സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നിങ്ങൾ പിഴ ഈടാക്കരുത്.
കുരിശുപള്ളി ജംഗ്ഷനിൽ നിന്ന് രാമപുരം റൂട്ടിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് മുൻവശം വരെയും, കുരിശുപള്ളി ജംഗ്ഷനിൽ നിന്ന് സെന്റ് മേരീസ് സ്‌കൂൾ റോഡിന് ഇടതുവശവും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഗതാഗത ഉപദേശക സമിതി അനുവാദം കൊടുത്തിട്ടുള്ളതാണ്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഈ ഭാഗങ്ങളിൽ ഇടതുവശത്ത് പാർക്ക് ചെയ്ത വിവിധ വാഹനങ്ങളുടെ ചിത്രം മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം എടുത്തു. ഇവരിൽ നിന്നെല്ലാം പിഴ ഈടാക്കാനുള്ള നടപടികളും ആരംഭിച്ചു. ഇടതുവശത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിച്ചുകൊണ്ടുള്ള ഗതാഗത ഉപദേശക സമിതി തീരുമാനത്തിന്റെ പത്രവാർത്തകൾ സഹിതം പലരും സാമൂഹ്യമാദ്ധ്യമങ്ങളിൽ മേട്ടോർവാഹന വകുപ്പിന്റെ അനധികൃത പിഴയീടാക്കലിനെക്കുറിച്ച് ആക്ഷേപം ഉന്നയിച്ചതോടെയാണ് സംഭവം പുറത്തായത്.
പ്രശ്‌നം നഗരസഭ കൗൺസിൽ യോഗത്തിലും
അനുവദിച്ച സ്ഥലത്ത് പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്നും മോട്ടോർ വാഹനവകുപ്പ് പിഴ ഈടാക്കുന്നുണ്ടെന്ന് ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ അഡ്വ. ബിനു പുളിക്കക്കണ്ടം ആക്ഷേപമുന്നയിച്ചു. ഗതാഗത ഉപദേശക സമിതിയുടെ തീരുമാനം മേട്ടോർ വാഹനവകുപ്പിനെ നേരത്തെ അറിയിച്ചതാണെന്നും വീണ്ടും അവർ പിഴ ഈടാക്കുന്നുണ്ടെങ്കിൽ അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാവുന്നതാണെന്നും ചെയർമാൻ ഷാജു വി. തുരുത്തൻ കൗൺസിൽ യോഗത്തിൽ പറഞ്ഞു.
തീരുമാനം ഞങ്ങൾക്കറിവില്ല എം.വി.ഡി. അധികൃതർ
ഗതാഗത ഉപദേശക സമിതി യോഗത്തിലെടുത്ത തീരുമാനത്തെക്കുറിച്ച് തങ്ങൾക്കറിവില്ലെന്ന് മേട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം അധികൃതർ പറഞ്ഞു. രാമപുരം റോഡിൽ അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമൂലം കാൽനടയാത്രക്കാർ പലപ്പോഴും റോഡിൽ ഇറങ്ങി നടക്കേണ്ട അവസ്ഥ വരുന്നുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് ഇവിടെ പരിശോധന നടത്തുകയും പിഴ ഈടാക്കുകയും ചെയ്തതെന്നും മേട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.