airport

മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റുമുളള ഫ്രീ ഫ്‌‌ളൈറ്റ് സോണിൽ ലേസർ ബീം ലൈറ്റുകൾ, ബലൂണുകൾ തുടങ്ങിയവയുടെ ഉപയോഗം നിരോധിച്ചുകൊണ്ടുളള ഉത്തരവ് പുറത്തിറക്കി മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദ്. പാരാ ഗ്ലൈഡറുകൾ, ഹൈ റൈസർ ക്രാക്കറുകൾ, പ്രകാശം പരത്തുന്ന വസ്തുക്കൾ എന്നിവയുടെ ഉപയോഗം, പട്ടം പറത്തൽ എന്നിവയ്ക്കും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

ഇത്തരത്തിലുളള വസ്തുക്കളുടെ ഉപയോഗം വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനത്തെ തകരാറിലാക്കി അപകടങ്ങൾ സൃഷ്ടിക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് നിരോധിച്ചത്. സിആർപിസി സെക്ഷൻ 144 പ്രകാരമാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് കളക്ടർ അറിയിച്ചു. ഏതെങ്കിലും വിമാനത്തിന്റെ ലാൻഡിംഗ്, ടേക്ക് ഓഫ്, ഫ്‌ളൈയിംഗ് പ്രവർത്തനങ്ങൾ എന്നിവ തടസപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നുണ്ട്.

ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നത് വിമാനത്താവള പരിസരത്തും റൺവേയിലും അപകടങ്ങൾ ഉണ്ടാക്കാനിടയുണ്ടെന്നും വിമാനങ്ങളുടെ ടേക് ഓഫ്, ലാൻഡിംഗ് എന്നിവയ്ക്ക് ഭീഷണിയാവുമെന്നും വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനത്തെ ദോഷകരമായി ബാധിക്കുമെന്നും കാണിച്ച് വിമാനത്താവള ഡയറക്ടറും ജില്ലാ പൊലീസ് മേധാവിയും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.