ജയ്പ്പൂർ:രാജസ്ഥാനിലെ കരോലിയിലുണ്ടായ വാഹനാപകടത്തിൽ ഒമ്പത് പേർ മരിച്ചു. നാലുപേർക്ക് പരുക്കുകളോടെ രക്ഷപ്പെട്ടു. മരണപ്പെട്ടവരിൽ ആറു സ്ത്രീകളും ഒരു കുട്ടിയുമുണ്ട്. പരുക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.
ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. കാറും ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടമുണ്ടാകാനുള്ള കാരണം പോലീസ് പരിശോധിച്ചു വരികയാണ്.
ഒരു കുടുംബത്തിലെ 12 പേരുമായി സഞ്ചരിക്കുകയായിരുന്ന ബൊലേറോ കാർ കരോലി - മണ്ഡ്രയാൽ റോഡിലെ ദുന്ദപുര ക്രോസിംഗിൽ വെച്ച് കല്ലുമായി പോവുകയായിരുന്ന ട്രക്കിനെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. മദ്ധ്യപ്രദേശിലെ ഷിയോപുർ ജില്ലയിൽ നിന്നുള്ളവരാണ് ബൊലേറോയിൽ ഉണ്ടായിരുന്നവർ. അപകട സ്ഥലത്തിന് 60 കിലോമീറ്റർ അകലെയുള്ള കെയ്ലാ ദേവി ക്ഷേത്രം സന്ദർശിച്ച് മടങ്ങുകയായിരുന്നു ഇവർ. മദ്ധ്യപ്രദേശിൽ രജിസ്റ്റർ ചെയ്തതാണ് ഈ വാഹനമെന്ന് കരോലി പോലീസ് സൂപ്രണ്ട് ബ്രിജേഷ് ജ്യോതി ഉപാധ്യായ് പറഞ്ഞു. അന്വേഷണത്തിലെ പുരോഗതിക്കായി ദൃക്സാക്ഷികളുടെ മൊഴിയെടുക്കുന്നുണ്ട്.