australian-visa

ഉപരിപഠനത്തിനായി ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി. രാജ്യത്തേക്കുള്ള കുടിയേറ്റത്തില്‍ തദ്ദേശീയര്‍ അസ്വസ്ഥരായതോടെ വിദ്യാര്‍ത്ഥി വിസയുടെ ഫീസ് കുത്തനെ കൂട്ടിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ഈ ഇനത്തിലെ ഫീസില്‍ 125 ശതമാനം വര്‍ദ്ധനവാണ് സര്‍ക്കാര്‍ പ്രാബല്യത്തിലാക്കിയിരിക്കുന്നത്. മുമ്പ് വെറും 59, 245 രൂപയായിരുന്നു വിസ ഫീസെങ്കില്‍ പുതിയ നിരക്ക് അനുസരിച്ച് ഒരു വിദ്യാര്‍ത്ഥി 1,33,510 രൂപ നല്‍കണം. 74,265 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥി വിസയില്‍ നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് ഫീസ് കുത്തനെ കൂട്ടിയത്. പുതിയ വര്‍ദ്ധനയോടെ അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളേക്കാള്‍ ചെലവേറിയതാകും ഓസ്ട്രേലിയയിലേക്കുള്ള യാത്ര. സന്ദര്‍ശക വിസയും താത്ക്കാലിക ബിരുദ വിസയുമുള്ളവരെ ഓണ്‍ഷോര്‍ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. രാജ്യത്ത് പഠനത്തിനായി എത്തുമ്പോള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ അക്കൗണ്ടില്‍ കാണിക്കേണ്ട തുകയിലും വര്‍ദ്ധനയുണ്ട്. 2024 മേയ് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നിരുന്നു.

29,710 ഓസ്‌ട്രേലിയന്‍ ഡോളര്‍ (16.36 ലക്ഷം രൂപ) സമ്പാദ്യമുള്ളവര്‍ക്കാണ് വിസയ്ക്ക് അര്‍ഹതയുണ്ടാകുക. കഴിഞ്ഞ ഏഴ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഈ തുക ഉയര്‍ത്തുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് 21,041 ഓസ്‌ട്രേലിയന്‍ ഡോളറില്‍ നിന്ന് 24,505 ഡോളറായി ഉയര്‍ത്തിയത്. യാത്ര, കോഴ്‌സ് ഫീസ്, ജീവിത ചെലവുകള്‍ എന്നിവയ്ക്ക് ആവശ്യമായ പണം ഉറപ്പു വരുത്തുന്നതിനാണ് അക്കൗണ്ടില്‍ തുക കാണിക്കുന്നത്.

വിദേശ വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസത്തിനായി എത്തുന്നത് ഓസ്‌ട്രേലിയക്ക് വലിയ വരുമാനം നല്‍കിയിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് കൂടിയത് തദ്ദേശീയര്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന ആരോപണം രാജ്യത്ത് വ്യാപകമായിരുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കുടിയേറ്റ വിദ്യാര്‍ത്ഥികളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ പകുതിയായി കുറയ്ക്കാന്‍ ആണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ ഫീസ് കുത്തനെ കൂട്ടിയിരിക്കുന്നത്.