kochi-metro

കൊച്ചി: കേരളത്തിന്റെ സ്വന്തം കൊച്ചി മെട്രോയെ കാത്തിരിക്കുന്നത് രാജ്യത്ത് മറ്റൊരു മെട്രോ റെയിലിനും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമാണ്. ഇത് സാദ്ധ്യമാകുമോ ഇല്ലയൊ എന്നറിയാന്‍ ഏതാനും മാസങ്ങള്‍ മാത്രം കാത്തിരുന്നാല്‍ മതി. കലൂര്‍ സ്റ്റേഡിയംമുതല്‍ ഇന്‍ഫോപാര്‍ക്കുവരെയുള്ള രണ്ടാംഘട്ട പാതയുടെ നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വയഡക്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായത്. വയഡക്ട് നിര്‍മ്മാണത്തിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായുള്ള ടെസ്റ്റ് പൈലിങും ആരംഭിച്ചു.

1957 കോടി രൂപയ്ക്കാണ് രണ്ടാം ഘട്ടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. 11.2 കിലോമീറ്റര്‍ പാത 20 മാസത്തെ കാലാവധിക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ കാലയളവിനുള്ളില്‍ പണി തീര്‍ന്നാല്‍ ഇന്ത്യയിലെ വേഗതയേറിയ മെട്രോ നിര്‍മ്മാണ ഏജന്‍സി എന്ന റെക്കോഡ് കൊച്ചി മെട്രോക്ക് സ്വന്തമാകും.

ബീജിങ് ആസ്ഥാനമായ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ് ബാങ്കില്‍നിന്ന് വായ്പയ്ക്കുള്ള നടപടികളും പൂര്‍ത്തിയാക്കിയിരുന്നു. നിര്‍മാണം ആരംഭിച്ചാല്‍ 18 മാസത്തിനുള്ളില്‍ 11.2 കിലോമീറ്റര്‍ പിങ്ക് പാത പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പിങ്ക് പാതയിലെ 11 സ്റ്റേഷനുകളില്‍ സ്റ്റേഡിയം ഒഴികെ പത്തെണ്ണമാണ് നിര്‍മിക്കേണ്ടത്.

സ്റ്റേഷനുകള്‍ക്ക് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് കഴിഞ്ഞു. 1957.05 കോടി രൂപയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യപങ്കാളിത്തമുള്ള രണ്ടാംഘട്ട മെട്രോപാതയുടെ നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം അവസാനത്തോടെയോ 2026ന്റെ ആരംഭത്തിലോ കാക്കനാട് വരെയുള്ള ഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിര്‍മ്മിക്കേണ്ടത് - 11.2 കി.മീ നീളമുള്ള ആകാശപാതയും 11 സ്റ്റേഷനുകളും

രണ്ടാം ഘട്ടത്തിലെ 11 സ്റ്റേഷനുകള്‍ ചുവടെ

പാലാരിവട്ടം ജംഗ്ഷന്‍

പാലാരിവട്ടം,

ചെമ്പുമുക്ക്

വാഴക്കാല

പടമുകള്‍

കാക്കനാട് ജംഗ്ഷന്‍

കൊച്ചിന്‍ സെസ്

ചിറ്റേത്തുകര

കിന്‍ഫ്രാ പാര്‍ക്ക്

ഇന്‍ഫോപാര്‍ക്ക്

സ്മാര്‍ട്ട് സിറ്റി