കേരളീയരുടെ ഇഷ്ടവിനോദ സഞ്ചാരകേന്ദ്രമാണ് പൊൻമുടി. പ്രകൃതിക്ഷോഭം കണക്കിലെടുത്ത് ഏറെനാളായി അടഞ്ഞുകിടന്നിരുന്ന പൊൻമുടി ഇന്നലെ രാവിലെ തുറന്നു. കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും ഉരുൾപൊട്ടൽ സാദ്ധ്യതയും കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിട്ടിയുടെ നിർദ്ദേശപ്രകാരമായിരുന്നു പൊൻമുടി അടച്ചത്.
പൊൻമുടിക്കൊപ്പം അടച്ച കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടവും സഞ്ചാരികൾക്കായി തുറന്നിരിക്കുകയാണ്. അതേസമയം പൊൻമുടി, കല്ലാർ, പേപ്പാറ, ബോണക്കാട് വനമേഖലയിൽ മഴ കോരിച്ചൊരിയുകയാണ്. ഇടവിട്ട് പെയ്യുന്ന മഴയെതുടർന്ന് മലവെള്ളപ്പാച്ചിലുമുണ്ടായി. പൊൻമുടി കല്ലാർ മേഖലയിൽ മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്. പ്രതികൂലകാലാവസ്ഥയെ തുടർന്ന് കഴിഞ്ഞമാസം നാല് തവണകളായി പൊൻമുടി ആഴ്ചകളോളം അടച്ചിട്ടിരുന്നു.
മഞ്ഞുനിറഞ്ഞ് പൊൻമുടി
മഴ ഇടവിട്ട് പെയ്യുന്നതിനാൽ ഇവിടെ മൂടൽമഞ്ഞിന്റെ ആധിക്യം ഉണ്ട്. ഇത് ചിലദിവസങ്ങളിൽ കല്ലാർ വരെ വ്യാപിക്കും. ഇന്നലെ പൊൻമുടി, കല്ലാർ മേഖലയിൽ ശക്തമായ മഴയായിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് നൂറുകണക്കിന് സഞ്ചാരികൾ പൊൻമുടിയുടെ സൗന്ദര്യം നുകരാനെത്തിയിരുന്നു. മഞ്ഞിലും മഴയിലും മുങ്ങിക്കുളിച്ചുനിൽക്കുന്ന പൊൻമുടി സഞ്ചാരികൾക്ക് ഒരു ആകാശയാത്രയുടെ ത്രിൽ സമ്മാനിക്കും. മഴ ഇനിയും ശക്തിപ്രാപിച്ചാൽ പൊൻമുടിയിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്താനുള്ള സാദ്ധ്യതയും നിലനിൽക്കുന്നുണ്ട്.
സഞ്ചാരികൾ ജാഗ്രതൈ
പൊൻമുടി, കല്ലാർ, പേപ്പാറ, ബോണക്കാട് വനമേഖലയിൽ ശക്തമായ മഴ പെയ്യുകയാണ്. വാമനപുരം നദിയിലേക്ക് മലവെള്ളപ്പാച്ചിലുമുണ്ട്. നദിയിലെ ജലനിരപ്പ് ഗണ്യമായി ഉയർന്നിട്ടുണ്ട്. മഴയത്ത് നദിയിൽ കുളിക്കാനിറങ്ങുന്നവർ സൂക്ഷിക്കണം. പൊൻമുടിയിലേക്കുള്ള യാത്രാമദ്ധ്യേ കാട്ടാനശല്യവുമുണ്ട്. സഞ്ചാരികൾ പൊലീസിന്റെയും വനപാലകരുടേയും നിർദ്ദേശങ്ങൾ പാലിച്ച് പൊൻമുടി സന്ദർശനം നടത്തണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.