cricket

മുംബയ്: ട്വന്റി 20 ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിന് ഗംഭീര വരവേല്‍പ്പ് നല്‍കി രാജ്യം. വിക്ടറി പരേഡ് തീരുമാനിച്ചിരുന്ന മുംബയ് മഹാനഗരം അക്ഷരാര്‍ത്ഥത്തില്‍ ക്രിക്കറ്റ് പ്രേമികള്‍ കൈയടക്കിയ അവസ്ഥയിലാണ്. നരിമാന്‍ പോയിന്റില്‍ നിന്ന് വാംഖഡേ സ്‌റ്റേഡിയത്തിലേക്കാണ് തുറന്ന ബസില്‍ ഇന്ത്യന്‍ ടീമിന്റെ വിക്ടറി പരേഡ് തീരുമാനിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിലാണ് ലോകചാമ്പ്യന്‍മാരെ അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുന്നത്. ഇവിടെ പ്രത്യേക വേദിയും തയ്യാറാക്കിയിട്ടുണ്ട്.

ബാര്‍ബഡോസിലെ മോശം കാലാവസ്ഥ കാരണം ഇന്ത്യന്‍ ടീമിന്റെ നാട്ടിലേക്കുള്ള മടക്കം വൈകിയിരുന്നു. ഇന്ന് രാവിലെ ന്യൂഡല്‍ഹിയില്‍ എത്തിയ രോഹിത് ശര്‍മ്മയും സംഘവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിക്കൊപ്പമാണ് താരങ്ങള്‍ പ്രഭാത ഭക്ഷണം കഴിച്ചത്. ഇവിടെ നിന്ന് വൈകുന്നേരം പ്രത്യേക വിമാനത്തില്‍ വൈകുന്നേരം മുംബയ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ ടീം എത്തി. വാട്ടര്‍ സല്യൂട്ട് ഉള്‍പ്പെടെ നല്‍കിയാണ് മുംബയ് നഗരം ടീമിനെ സ്വീകരിച്ചത്.

അനുമോദന ചടങ്ങ് തീരുമാനിച്ചിരുന്ന വാംഖഡെ സ്റ്റേഡിയം മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ നിറഞ്ഞ് കവിഞ്ഞ അവസ്ഥയിലാണ്. നരിമാന്‍ പോയിന്റ് മുതല്‍ സ്‌റ്റേഡിയം വരെയുള്ള രണ്ട് കിലോമീറ്റര്‍ റോഡ് ആരാധകരാല്‍ നിറഞ്ഞു. കനത്ത മഴയെ പോലും അവഗണിച്ചാണ് തങ്ങളുടെ പ്രിയ താരങ്ങളെ കാണാന്‍ ക്രിക്കറ്റ് ആരാധകര്‍ കാത്ത് നില്‍ക്കുന്നത്. വിക്ടറി പരേഡിനായി സജ്ജമാക്കിയ ഓപ്പണ്‍ ബസിനോ താരങ്ങള്‍ക്കോ 7.20 കഴിഞ്ഞിട്ടും സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല.

13 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ലോകചാമ്പ്യമാരായത് ആഘോഷിക്കുകയാണ് ഫൈനല്‍ കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഇന്ത്യന്‍ ജനത. 2011ല്‍ ഏകദിന ലോകകപ്പ് നേടിയതിന് ശേഷം ഇത്രയും നാള്‍ കാത്തിരിക്കേണ്ടിവന്നതോടെ ആവേശം അണപൊട്ടിയ നിലയിലാണ് രാജ്യത്തെ നഗരങ്ങളും ഗ്രാമങ്ങളും. 2007ല്‍ പ്രഥമ എഡിഷന്‍ ജേതാക്കളായ ശേഷം 17 വര്‍ഷം കാത്തിരിക്കേണ്ടി വന്നു മറ്റൊരു ടി20 ലോകകപ്പ് വിജയത്തിന് വേണ്ടി ഇന്ത്യന്‍ ടീമിന്.

11 വര്‍ഷത്തിന് ശേഷമുള്ള ഐസിസി കിരീടം, 13 വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിക്കുന്ന ലോകചാമ്പ്യന്‍ പട്ടം, 17 വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിക്കുന്ന ട്വന്റി 20 ലോകകപ്പ് അങ്ങനെ നിരവധി കാരണങ്ങള്‍ കൊണ്ട് പ്രത്യേകതയാര്‍ന്നതാണ് രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ വിന്‍ഡീസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉയര്‍ത്തിയ ഈ ലോകകിരീടത്തിന്. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ കപ്പുയര്‍ത്തിയത്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്.