bank

കൊച്ചി: രാജ്യത്തെ വാണിജ്യ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍ തുടര്‍ച്ചയായി കുറയുന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസക്കാലയളവില്‍ പ്രധാന ബാങ്കുകളുടെയെല്ലാം സ്ഥിര നിക്ഷേപങ്ങളില്‍ 1.15 ശതമാനം ഇടിവുണ്ടായെന്ന് പ്രാരംഭ കണക്കുകള്‍ വ്യക്തമാക്കുന്നു. ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്ന വിവിധ കാലാവധി നിക്ഷേപങ്ങളില്‍ മാത്രമാണ് കാര്യമായ വളര്‍ച്ച ദൃശ്യമാകുന്നതെന്ന് ബാങ്കിംഗ് രംഗത്തുള്ളവര്‍ പറയുന്നു. അതേസമയം കുറഞ്ഞ ചെലവില്‍ നിക്ഷേപം ലഭിക്കുന്ന കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട്(കാസ) നിക്ഷേപങ്ങള്‍ വലിയ തോതില്‍ പിന്‍വലിക്കുന്നതിനാല്‍ ബാങ്കുകളുടെ മാര്‍ജിന്‍ കുറയുകയാണ്.

പ്രമുഖ പൊതു മേഖല ബാങ്കായ ബാങ്ക് ഒഫ് മഹാരാഷ്ട്രയുടെ നിക്ഷേപങ്ങള്‍ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 2.67 ലക്ഷം കോടിയായി കുറഞ്ഞു. ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ ബാങ്കിന്റെ സ്ഥിര നിക്ഷേപം 2.7 ലക്ഷം കോടി രൂപയായിരുന്നു. പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ നിക്ഷേപം ഇതേകാലയളവില്‍ 0.75 ശതമാനം കുറഞ്ഞ് 2.64 ലക്ഷം കോടി രൂപയിലെത്തി. പ്രമുഖ ധനകാര്യ സ്ഥാപനങ്ങളില്‍ ബന്ധന്‍ ബാങ്കാണ് നിക്ഷേപങ്ങളില്‍ വലിയ ഇടിവ് നേരിട്ടത്. ബാങ്കിന്റെ മൊത്തം നിക്ഷേപം മാര്‍ച്ച് 31ന് 1.35 ലക്ഷം കോടി രൂപയില്‍ നിന്ന് 1.5 ശതമാനം ഇടിഞ്ഞ് ജൂണില്‍ 1.3 ലക്ഷം കോടി രൂപയായി.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്. ഡി.എഫ്.സി ബാങ്കിന് പോലും നിക്ഷേപ സമാഹരണത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ബാങ്കിന്റെ കാസാ നിക്ഷേപങ്ങള്‍ മാര്‍ച്ച് പാദത്തേക്കാള്‍ അഞ്ച് ശതമാനം കുറഞ്ഞ് 8.63 ലക്ഷം കോടി രൂപയിലെത്തി.

വായ്പാ വിതരണത്തില്‍ കുതിപ്പ്

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ബാങ്കുകളുടെ വായ്പാ വിതരണം മെച്ചപ്പെട്ടു. എച്ച്.ഡി.എഫ്.സി ബാങ്ക് ഒഴികെയുള്ള ബാങ്കുകള്‍ വായ്പാ വിതരണം മെച്ചപ്പെടുത്തി. യെസ് ബാങ്കിന്റെ മൊത്തം വായ്പ മാര്‍ച്ച് പാദത്തിലെ 2.27 ലക്ഷം കോടി രൂപയില്‍ നിന്ന് 2.29 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഫെഡറല്‍ ബാങ്കിന്റെ വായ്പ പോര്‍ട്ട്ഫോളിയോ ഇക്കാലയളവില്‍ 5.5 ശതമാനം വര്‍ദ്ധനയോടെ 2.24 ലക്ഷം കോടി രൂപയിലെത്തി.

ബാങ്കുകളുടെ നിക്ഷേപ, വായ്പ വളര്‍ച്ച ജൂണ്‍ 30 വരെ

ബാങ്ക് നിക്ഷേപം വായ്പ

എച്ച്.ഡി.എഫ്.സി ബാങ്ക് 23.39 ലക്ഷം കോടി 24.87 ലക്ഷം കോടി

യെസ് ബാങ്ക് 2.64 ലക്ഷം കോടി 2.29 ലക്ഷം കോടി

ബാങ്ക് ഒഫ് മഹാരാഷ്ട്ര 2.67 ലക്ഷം കോടി 2.09 ലക്ഷം കോടി

ഫെഡറല്‍ ബാങ്ക് 2.66 ലക്ഷം കോടി 2.24 ലക്ഷം കോടി