പനമരം: മൂന്ന് വയസുകാരൻ പൊള്ളലേറ്റ് മരിക്കാനിടയായ സംഭവത്തിൽ പിതാവിനെയും ചികിത്സിച്ച വെെദ്യനെയും അറസ്റ്റ് ചെയ്തു. വയനാട് അഞ്ചുകുന്ന് വെെശമ്പത്ത് അൽത്താഫിന്റെയും സഫീറയുടെയും മകൻ മുഹമ്മദ് അസാൻ ആണ് കഴിഞ്ഞ മാസം 20ന് മരിച്ചത്. പിതാവായ അൽത്താഫ് (45) കുട്ടിയെ ചികിത്സിച്ച വെെദ്യൻ കമ്മന ഐക്കരക്കുടി ജോർജ് (68) എന്നിവരെ മനപൂർവമല്ലാത്ത നരഹത്യ, ബാലനീതി നിയമത്തിലെ വകുപ്പുകൾ എന്നിവ ചുമത്തി പനമരം പൊലീസാണ് അറസ്റ്റ് ചെയ്തത്.
ജൂൺ ഒൻപതിന് വെെകിട്ട് ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണാണ് കുട്ടിക്ക് പൊള്ളലേറ്റത്. തുടർന്ന് കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളൽ ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദേശിച്ചു.
എന്നാൽ അൽത്താഫ് കുട്ടിയെ നാട്ടുവെെദ്യന്റെ കാണിച്ചു ചികിത്സ നൽകുകയായിരുന്നു. കുറവില്ലാതെ വന്നതോടെ ജൂൺ 18ന് വീണ്ടും മാനന്തവാടി മെഡിക്കൽ കോളേജിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിക്കുകയായിരുന്നു. എന്നാൽ 20-ാം തീയതി കുട്ടി മരണത്തിന് കീഴടങ്ങി. പിതാവ് അടക്കമുള്ളവരുടെ താൽപര്യപ്രകാരമാണ് കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാതെ നാട്ടുവെെദ്യന്റെ അടുത്തേക്ക് കൊണ്ടുപോയത്. പൊലീസ് ഉൾപ്പെടെ ഇടപെട്ടാണ് കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. പൊലീസ് അന്വേഷണത്തിൽ കുട്ടിക്ക് മതിയായ ചികിത്സ നിഷേധിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗുരുതര സാഹചര്യത്തിലായിട്ടും കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റാത്തതിനാലാണ് വെെദ്യനെയും പിതാവിനെയും അറസ്റ്റ് ചെയ്തത്.