ksrtc

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ആളുകളെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതിനായി ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ പുത്തന്‍ പദ്ധതിയുമായി കെഎസ്ആര്‍ടിസി. ഇതിന് വേണ്ടി ഒരുക്കുന്ന പ്രീമിയം ബസുകളുടെ സര്‍വീസ് ഓണക്കാലത്തിന് മുമ്പ് നിരത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് കെഎസ്ആര്‍ടിസി ഇപ്പോള്‍. യാത്രക്കാര്‍ക്ക് ദീര്‍ഘദൂരം കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടിയുള്ള യാത്രയെന്നതാണ് പ്രീമിയം സര്‍വീസുകള്‍ കൊണ്ട് ലക്ഷ്യമിടുന്നത്.

പൂര്‍ണമായി എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ യാത്രക്കാര്‍ക്ക് വൈഫൈ സൗകര്യവും ഒപ്പം ലഘുഭക്ഷണവും വെള്ളവും വാങ്ങാനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. സീറ്റ് ബെല്‍റ്റോടു കൂടിയ 35 പുഷ്ബാക്ക് സീറ്റുകളും ഫുട്ട് റെസ്റ്റും മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ടുകളും ബസില്‍ സജ്ജീകരിച്ചിട്ടുണ്ട്.40 പ്രീമിയം വണ്ടികളാണ് ഇത്തരത്തില്‍ വാങ്ങുന്നത്. ഇതില്‍ പത്തെണ്ണം ഓണത്തിന് മുമ്പെത്തുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.

പ്രീമിയം ബസുകളുടെ ട്രയല്‍ റണ്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ടാറ്റയുടെ മാര്‍ക്കോപോളോ ബസുകളാണ് ഇതിന് ഉപയോഗിച്ചത്. ഇതില്‍ കെഎസ്ആര്‍ടിസിക്ക് വേണ്ട മാറ്റങ്ങള്‍ കൂടി വരുത്തിയ ശേഷമാകും ബസുകള്‍ നിരത്തിലെത്തുക. എല്ലാ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലും കയറില്ലെന്നതാണ് പ്രീമിയം സര്‍വീസിന്റെ മറ്റൊരു സവിശേഷത. ബസിലെ എല്ലാ സീറ്റിലും യാത്രക്കാരുണ്ടെങ്കില്‍ പിന്നീട് യാത്രക്കാരന് ഇറങ്ങേണ്ടതില്ലാത്ത ഒരു സ്റ്റോപ്പിലും വണ്ടി നിര്‍ത്തില്ല.

ടിക്കറ്റ് ചാര്‍ജിന് പുറമെ 20 രൂപ കൂടി നല്‍കിയാല്‍ ബസില്‍ കയറാന്‍ സ്റ്റാന്‍ഡില്‍ എത്തണമെന്നില്ല. വഴിയില്‍ നിന്ന് തന്നെ കയറാം എന്ന സവിശേഷതയുമുണ്ട് പ്രീമിയം ബസ് സര്‍വീസുകള്‍ക്ക്. അതോടൊപ്പം തന്നെ റെയില്‍വേ മോഡല്‍ മാറ്റത്തിനും കെഎസ്ആര്‍ടിസി തയ്യാറെടുക്കുകയാണ്.ടിക്കറ്റ് ബുക്കിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ റെയില്‍വേയുടെ മാതൃക സ്വീകരിക്കാനാണ് കെഎസ്ആര്‍ടിസി തയ്യാറെടുക്കുന്നത്. ഇതിനായി റെയില്‍വേയുടെ മാതൃകയില്‍ ആപ്പുകള്‍ വികസിപ്പിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാര്‍ അറിയിച്ചു.

അതോടൊപ്പം തന്നെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളില്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍ സ്ഥാപിച്ച് ബസുകളുടെ ഓരോ റൂട്ടിലേക്കുള്ള വരവും പോക്കും കൃത്യമായി പ്രദര്‍ശിപ്പിക്കാനും ആലോചനയുണ്ട്. റെയില്‍വേയുടെ അതേ മാതൃക പിന്തുടര്‍ന്ന് യാത്രക്കാര്‍ക്ക് വിവരം ചോദിച്ച് മനസ്സിലാക്കുന്നതിന് പകരമായി ബസുകളുടെ റൂട്ടും സമയവും മൈക്കിലൂടെ അനൗണ്‍സ് ചെയ്യുന്ന രീതിയും കൊണ്ടുവരാന്‍ ഗതാഗത വകുപ്പ് ആലോചിക്കുന്നുണ്ട്.