case-diary

ന്യൂഡൽഹി : യുവതികളെ ഗർഭിണികളാക്കാൻ പണം വാഗ്ദാനം ചെയ്ത് വ്യാജ പരസ്യം നൽകിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. അജാസ്,​ ഇർഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഹരിയാനയിലെ നുഹ് ജില്ലയിലാണ് സംഭവം.

കുട്ടികളുണ്ടാകാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ ഗ‌ർഭിണികളാക്കാൻ പുരുഷൻമാരെ ആവശ്യമുണ്ട് എന്നായിരുന്നു സോഷ്യൽ മീഡിയയിൽ പ്രതികൾ പരസ്യം ചെയ്തത്. ഇതിന് പ്രതിഫലവും വാഗ്ദാനം ചെയ്തിരുന്നു. ഗ‌ർഭിണിയാകാൻ ആഗ്രഹിക്കുന്ന സ്ത്രീകളുടേതെന്ന് പറഞ്ഞ് ചില യുവതികളുടെ ചിത്രങ്ങളും ഇവർ പരസ്യത്തിനൊപ്പം നൽകി. ഈ പരസ്യത്തിൽ ചില‌ർ വീഴുകയും ചെയ്തു.

ഇത്തരം ആൾക്കാർ പരസ്യം കണ്ട് പ്രതികളുമായി ബന്ധപ്പെട്ടപ്പോൾ രജിസ്ട്രേഷൻ ഫീസും ഫയൽ ചെയ്യാനുള്ള പ്രാരംഭ ചെലവുകൾ എന്ന പേരിൽ പണം ഈടാക്കുകയും ചെയ്തു. പിന്നാലെ പ്രതികൾ ഇവരെ ബ്ലോക്കും ചെയ്തു. തുടർന്നാണ് പരാതിയുമായി ആൾക്കാർ രംഗത്ത് വന്നത്.

പ്രതികളുടെ പേരിൽ നാലിലധികം വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുകളും നിരവധി വ്യാജ പരസ്യങ്ങളും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ശനിയാഴ്ച അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.