വളരെയധികം വിലകുറച്ച് കാണപ്പെട്ട നടനാണ് ജയറാമെന്ന് സംവിധായകൻ കമൽ. വളരെ വേദനയോടുകൂടിയാണ് താനിക്കാര്യം പറയുന്നതെന്നും കമൽ പറഞ്ഞു. കൗമുദി മൂവിസിൽ 'നടൻ' എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു കമലിന്റെ പ്രതികരണം.
'ജയറാം ഒരുപാട് സിനിമകളിൽ വളരെ മനോഹരമായി അഭിനയിക്കുകയും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ എവിടെയോ ജയറാമിന് ഭാഗ്യമില്ലാതെ പോയ അവസ്ഥയുണ്ടായി. മികച്ച നടൻ എന്ന പുരസ്‌കാരം ഇതുവരെയും ജയറാമിനെ തേടിയെത്തിയിട്ടില്ല. 'ശേഷം' എന്ന സിനിമയിൽ വളരെ മികച്ച രീതിയിലാണ് അദ്ദേഹം കഥാപാത്രത്തെ അവതരിപ്പിച്ചത്. അന്ന് മികച്ച നടനുള്ള ദേശീയ അവാർഡ് വരെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആ സിനിമയ്ക്ക് പുരസ്‌കാരം കിട്ടിയെങ്കിലും അദ്ദേഹത്തിന് കിട്ടാതെപ്പോയി. അതുപോലെതന്നെ നടനിലും സംഭവിച്ചു.
ജയറാമിന് ആ സിനിമയിലൂടെ മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുമെന്ന് ഞാനും പ്രതീക്ഷിച്ചു. ജയറാമും അത് ഒരുപാട് ആഗ്രഹിച്ചിരുന്നു. ഷാജി കരുണിന്റെ സിനിമയിലെ കഥാപാത്രത്തിനും നടനിലെ അഭിനയത്തിനുംകൂടി ഒരുമിച്ച് പുരസ്‌കാരം പ്രതീക്ഷിച്ചു. പക്ഷേ ജയറാമിനെ ഭാഗ്യം തുണച്ചില്ല. അദ്ദേഹത്തെ വളരെയധികം വിലകുറച്ച് കണ്ടു. കോമഡി മാത്രം ചെയ്‌താലേ ജയറാം നന്നാവുകയുള്ളൂ എന്നൊരു തെറ്റിദ്ധാരണ പ്രേക്ഷകരുടെ മനസിലും ഉണ്ടായി. നടനിൽ ജയറാമിന്റെ കഥാപാത്രം കോമഡിയൊന്നും ചെയ്തിട്ടില്ല. വളരെ സീരിയസ് ആയ വേഷമാണ് ചെയ്തത്. പല സ്റ്റേജുകളിൽ ജയറാമിന്റെ കഥാപാത്രം എത്തുന്നുണ്ട്.
ചെറുപ്പക്കാരനായും വയോധികനായും ആ സിനിമയിൽ എത്തിയിരുന്നു. അവസാന ഭാഗങ്ങളിലൊക്കെ വളരെ മനോഹരമായാണ് പെർഫോം ചെയ്തത്. എന്നിട്ടും പ്രേക്ഷകർ അത് കണ്ടില്ല എന്നത് വേദനയുളവാക്കുന്നതാണ്. ഇപ്പോഴും ഞാനും ജയറാമും അത് മനസിൽ കൊണ്ട് നടക്കുന്നു എന്നതാണ് സത്യം. ചില സിനിമകൾ അങ്ങനെയാണ്, തിയേറ്ററുകളിൽ വിജയിച്ചില്ലെങ്കിലും നമ്മുടെ ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന ചില സിനിമകൾ ഉണ്ടായിരിക്കും'- കമൽ വ്യക്തമാക്കി.