vizhinjam

തിരുവനന്തപുരം: ഈ ആഴ്ച ട്രയല്‍ റണ്ണിന് തയ്യാറെടുക്കുകയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷിപ്പിംഗ് കമ്പനിയുടെ കപ്പലാണ് കേരള തലസ്ഥാനതീരത്ത് നങ്കൂരമിടുന്നത്. ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്ന് പുറപ്പെട്ട 8,000 മുതല്‍ 9,000 ടിഇയു വരെ ശേഷിയുള്ള സാന്‍ ഫെര്‍ണാണ്ടോ കപ്പലില്‍ നിന്നുള്ള2,000കണ്ടെയ്നറുകള്‍ ട്രയല്‍ ഓപ്പറേഷന്റെ ഭാഗമായി വിഴിഞ്ഞത്ത് ഇറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ അവസാനഘട്ടത്തിലാണ്.

ലോകത്തെ ഏറ്റവും വലിയ കപ്പല്‍ കമ്പനിയായ എം.എസ്.സിയുടെ മദര്‍ഷിപ്പും ഈ മാസം തന്നെ വിഴിഞ്ഞത്തെത്തും. ഇതിന്റെ തുടര്‍ച്ചയായി വാണിജ്യ കപ്പലുകള്‍,കണ്ടെയ്നര്‍ കപ്പലുകള്‍ എന്നിവയും വിഴിഞ്ഞം ലക്ഷ്യമാക്കിയെത്തും. ട്രയല്‍ ഓപ്പറേഷന്‍ രണ്ടു മുതല്‍ മൂന്നു മാസം വരെ തുടരും. ഈ സമയത്ത്, തുറമുഖം വലിയ കപ്പലുകളുടെ പ്രവേശനത്തിന് സാക്ഷ്യം വഹിക്കും. കമ്മീഷനിങ് കഴിയുന്നതോടെ ലോകത്തെ മുന്‍നിര ഷിപ്പിങ് കമ്പനികള്‍ തുറമുഖത്ത് എത്തും.

വലിയകപ്പലുകള്‍ തുറമുഖത്ത് കണ്ടെയ്‌നര്‍ ഇറക്കിയശേഷം തുറമുഖം വിട്ടുപോകും. പിന്നീട് ചെറിയ കപ്പലുകള്‍ വിഴിഞ്ഞത്ത് എത്തി ഈ കണ്ടെയ്നറുകള്‍ വിദേശത്തേക്കും രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിലേക്കും കൊണ്ടു പോകും. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് ട്രാന്‍സ്ഷിപ്‌മെന്റ് പൂര്‍ണതോതില്‍ നടക്കുമെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. ട്രയല്‍ റണ്ണുകള്‍ നടത്തി തുറമുഖത്തിന്റെ പ്രവര്‍ത്തനം കൃത്യത എന്നിവ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. അതിനാലാണ് മൂന്ന് മാസം വരെ ട്രയല്‍ ട്രാന്‍ഷിപ്‌മെന്റുകള്‍ നടത്തുന്നത്.

മദര്‍ ഷിപ്പുകള്‍ അടുക്കാന്‍ കഴിയുന്ന രാജ്യത്തെ ഏക ട്രാന്‍ഷിപ്‌മെന്റ് തുറമുഖമെന്നതാണ് ഷിപ്പിംഗ് കമ്പനികളെ തിരുവനന്തപുരത്തേക്ക് ആകര്‍ഷിക്കുന്നത്. വിഴിഞ്ഞം തുറമുഖത്ത് ചരക്ക് നീക്കം സജീവമാകുമ്പോള്‍ അത് ഏറ്റവും വലിയ തിരിച്ചടി സമ്മാനിക്കുന്നത് അയല്‍രാജ്യമായ ശ്രീലങ്കയുടെ കൊളംബോ തുറമുഖത്തിനാണ്. നിലവില്‍ കൊളംബോ വഴി ഇന്ത്യയിലേക്ക് നടത്തിക്കൊണ്ടിരിക്കുന്ന ചരക്ക് നീക്കം ഇനി വിഴിഞ്ഞം വഴി ആക്കാനാണ് മെര്‍സ്‌ക്കിന്റെ തീരുമാനം.

മറ്റ് കമ്പനികളും സമാനമായ തീരുമാനത്തിലേക്ക് നീങ്ങുകയാണ്. കൊളംബോയില്‍ നിലവില്‍ സ്ഥലപരിമിധിയുണ്ട്. ചെങ്കടലില്‍ പ്രതിസന്ധിയുണ്ടാകുമ്പോള്‍ വഴിതിരിച്ചുവിടുന്ന കപ്പലുകള്‍ കൂടിയാകുമ്പോള്‍ ചരക്ക് നീക്കം വളരെ ബുദ്ധിമുട്ടേറിയ പ്രക്രിയയാകും. അവിടെയാണ് വിഴിഞ്ഞത്തിന്റെ പ്രാധാന്യം. രാജ്യാന്തര കപ്പല്‍ പാതയില്‍ നിന്നും 10 നോട്ടിക്കല്‍ മൈല്‍ അടുത്ത് സ്ഥിതി ചെയ്യുന്ന തുറമുഖമെന്നതും ഇന്ത്യയുമായുള്ള ചരക്ക് നീക്കം ഇന്ത്യന്‍ തുറമുഖത്ത് തന്നെ നടക്കുമെന്നതും കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കും.

സാന്‍ഫെര്‍ണാണ്ടോ എന്ന കൂറ്റന്‍ മദര്‍ഷിപ്പ്

ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ കപ്പലാണിത്. 110ലേറെ രാജ്യങ്ങളില്‍ കാര്‍ഗോ സര്‍വീസ് നടത്തുന്ന ഡാനിഷ് കമ്പനിയാണ് മെസ്‌ക്. കഴിഞ്ഞ മാസം 22ന് ഹോങ്കോംഗില്‍ നിന്നാണ് സാന്‍ഫെര്‍ണാണ്ടോ പുറപ്പെട്ടത്. ചൈനയിലെ ഷാങ്ഹായി, സിയാമെന്‍ തുറമുഖങ്ങള്‍ വഴിയാണ് യാത്ര. സിയാമെനില്‍ നിന്ന് രണ്ടായിരത്തിലേറെ കണ്ടെയ്നറുകളുമായി ജൂലായ് ഒന്നിന് വിഴിഞ്ഞത്തേക്ക് തിരിച്ചു. 11ന് രാവിലെ ആറിന് വിഴിഞ്ഞം പുറംകടലിലെത്തും. 12ന് തുറമുഖത്തേക്ക് അടുപ്പിക്കും. തുറമുഖത്തെ 800മീറ്റര്‍ ബര്‍ത്തിന്റെ മദ്ധ്യഭാഗത്താവും നങ്കൂരമിടുക. അന്ന് ഉച്ചയ്ക്ക് 12ന് വിഴിഞ്ഞം വിടുന്ന കപ്പല്‍ പിറ്റേന്ന് ഉച്ചയോടെ കൊളംബോയിലെത്തും.

വിഴിഞ്ഞം തുറമുഖം കമ്മിഷന്‍ ചെയ്യും മുന്‍പ് ഓട്ടോമേറ്റഡ് ക്രെയിനുകളടക്കം സര്‍വ സംവിധാനങ്ങളും പരിശോധിച്ച് ഉറപ്പിക്കാനാണ് മദര്‍ഷിപ്പ് എത്തിക്കുന്നത്. 23ക്രെയിനുകള്‍ കപ്പലില്‍ നിന്ന് കണ്ടെയ്നറുകള്‍ ഇറക്കും. മദ്രാസ് ഐ.ഐ.ടി വികസിപ്പിച്ച സോഫ്റ്റ്വെയറില്‍ പ്രവര്‍ത്തിക്കുന്ന നാവിഗേഷന്‍ സെന്റര്‍ ഇത് നിയന്ത്രിക്കും. വിമാനത്താവളങ്ങളിലെ എയര്‍ട്രാഫിക് കണ്‍ട്രോളിന് സമാനമാണിത്. കപ്പല്‍ നങ്കൂരമിടുന്നതും കാര്‍ഗോ ഇറക്കുന്നതുമെല്ലാം നിയന്ത്രിക്കുന്നത് ഈ സെന്ററാണ്.സാന്‍ഫെര്‍ണാണ്ടോയില്‍ നിന്ന് ഇറക്കുന്ന കണ്ടെയ്നറുകള്‍ ചെറിയ ഫീഡര്‍ കപ്പലുകളിലേക്ക് രാജ്യത്തെ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോവും.

ലോകത്തെ വന്‍കിടക്കാരായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി (എംഎസ്സി), എപിഎം ടെര്‍മിനല്‍സ്, ഹാപാഗ്‌ലോയ്ഡ് എന്നിവയുടെ കപ്പലുകള്‍ പിന്നാലെ വിഴിഞ്ഞത്ത് എത്തും. നിലവിലെ 800മീറ്റര്‍ ബര്‍ത്തില്‍ ഒരേസമയം രണ്ട് മദര്‍ഷിപ്പുകള്‍ അടുപ്പിക്കാം. ഇലക്ട്രോണിക് ഡേറ്റ ഇന്റര്‍ചേഞ്ച് അംഗീകാരം, കസ്റ്റോഡിയന്‍ കോഡ് അംഗീകാരം, ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റ് ക്ലിയറന്‍സ് എന്നിവ ലഭിച്ചാലുടന്‍ തുറമുഖം കമ്മിഷന്‍ ചെയ്യാം.