ബഹിരാകാശ യാത്രകൾ നടത്തുന്നവർക്കും ദൈർഘ്യമേറിയ ചന്ദ്രദൗത്യങ്ങൾക്കും ഒരുങ്ങുന്നവർക്കും പ്രത്യേക തരത്തിലുളള സ്പേസ് സ്യൂട്ടുകൾ നിർമിച്ച് ഒരു കൂട്ടം ശാസ്ത്രജ്ഞർ. മനുഷ്യമൂത്രം അഞ്ച് മിനിട്ടിനുളളിൽ കുടിവെളളമാക്കാൻ സാധിക്കുന്ന തരത്തിലുളള സ്പേസ് സ്യൂട്ടാണ് ന്യൂയോര്‍ക്കിലെ കോര്‍ണല്‍ സർവകലാശാലയിലെ വെയ്ല്‍ കോര്‍ണല്‍ മെഡിസിനിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. 2026ലെ നാസയുടെ ആര്‍ട്ടെമിസ് ദൗത്യത്തിനായി ഇത്തരം സ്‌പേസ് സ്യൂട്ടുകള്‍ ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഇതോടെ ബഹിരാകാശ യാത്രകളിൽ നേരിട്ടിരുന്ന പ്രധാന വെല്ലുവിളിയായ കുടിവെളളത്തിന് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. സാധാരണയായി മലിനജലം ശുദ്ധീകരിച്ച് കുടിവെളളമായി ഉപയോഗിക്കാനുളള നൂതന സാങ്കേതിക വിദ്യ ബഹിരാകാശ നിലയങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.ഫ്രോണ്ടിയേഴ്‌സ് ഇന്‍ സ്‌പേസ് ടെക്‌നോളജിയിൽ പുതിയ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സയന്‍സ് ഫിക്ഷന്‍ സിനിമയായ ഡ്യൂണിലെ സ്റ്റില്‍ സ്യൂട്ടുകളെ മാതൃകയാക്കിയാണ് സ്‌പേസ് സ്യൂട്ടുകൾ രൂപകല്‍പന ചെയ്തിരിക്കുന്നത്. 2026ലേക്കാണ് നാസയുടെ ആര്‍ട്ടെമിസ് 3 ദൗത്യം ഒരുങ്ങുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് മനുഷ്യരെ അയക്കാനും ദീര്‍ഘകാല ഗവേഷണവുമാണ് ലക്ഷ്യം. 2030ല്‍ ചൊവ്വയിലേക്കും മനുഷ്യരെ അയക്കാന്‍ നാസക്ക് പദ്ധതിയുണ്ട്.
നിലവിൽ ബഹിരാകാശ നിലയങ്ങളിൽ വിയര്‍പ്പും മൂത്രവും ഈ രീതിയില്‍ ശുദ്ധീകരിച്ച് ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങുമ്പോൾ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ സാധിക്കില്ല. സാധാരണയായി ബഹിരാകാശ സഞ്ചാരികള്‍ക്ക് ഒരു ലിറ്റര്‍ വെള്ളം മാത്രമാണ് ഒപ്പം കരുതാനാകുക. അതിനാൽത്തന്നെ ദീർഘമായ ഗവേഷണം സഞ്ചാരികൾക്ക് അസാദ്ധ്യമാണ്.
പുതിയതായി കണ്ടുപ്പിടിച്ച സ്പേസ് സ്യൂട്ടിൽ സിലിക്കണ്‍ നിര്‍മിത കപ്പിൽ മൂത്രം ശേഖരിക്കും. പ്രത്യേക തയ്യാറാക്കിയ അടിവസ്ത്രത്തിനുള്ളിലായിരിക്കും കപ്പ് ഘടിച്ചിരിക്കുക. സ്ത്രീക്കും പുരുഷനും ഇത് പ്രത്യേക ആകൃതിയിലായിരിക്കും. ഈ സിലിക്കണ്‍ കപ്പ് ഒരു വാക്വം പമ്പുമായി ബന്ധിപ്പിച്ചിട്ടുണ്ടാവും. സഞ്ചാരി മൂത്രമൊഴിക്കുന്ന സമയം ഇത് പ്രവര്‍ത്തിക്കും. ശേഖരിക്കുന്ന മൂത്രം നേരെ ഒരു ശുദ്ധീകരണ സംവിധാനത്തിലേക്കാണ് പോവുക. അഞ്ച് മിനിട്ട് കൊണ്ട് മൂത്രത്തിൽ നിന്ന് 500 മില്ലിലിറ്റര്‍ വെള്ളം വരെ ശുദ്ധീകരിച്ചെടുക്കാനാവും. ഇത് മനുഷ്യരില്‍ ഉടൻ പരീക്ഷിക്കുമെന്നും ഗവേഷകർ അറിയിച്ചിട്ടുണ്ട്.