v-d-satheesan

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായി മരണം സംഭവിച്ച ജോയിക്ക് ആദരാഞ്ജലികൾ നേർന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സുരക്ഷാ സംവിധാനം ഒന്നുമില്ലാതെ മലിന ജലത്തിലേക്ക് എടുത്ത് ചാടേണ്ടി വന്നത് ആ പാവത്തിന്റെ നിസഹായതയാകാമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് പങ്കാളികളായ ഫയര്‍ഫോഴ്സ്, എന്‍.ഡി.ആര്‍.എഫ്, സ്‌കൂബ ടീം, നേവി, ശുചീകരണ തൊഴിലാളികള്‍, പൊലീസ്, മാദ്ധ്യമങ്ങള്‍ തുടങ്ങിയവർക്കും അദ്ദേഹം നന്ദി അറിയിച്ചു.

പ്രതിപക്ഷനേതാവിന്റെ വാക്കുകൾ

ജോയിക്ക് ആദരാഞ്ജലികള്‍. നന്മയുള്ള എത്ര മാത്രം മനുഷ്യ ഹൃദയങ്ങളാണ് ജോയിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ടാകുക. പ്രാര്‍ഥനകളെല്ലാം വിഫലമായി. സുരക്ഷാ സംവിധാനം ഒന്നുമില്ലാതെ മലിന ജലത്തിലേക്ക് എടുത്ത് ചാടേണ്ടി വന്നത് ആ പാവത്തിന്റെ നിസഹായതയാകാം. പക്ഷെ ഭരണ സംവിധാനത്തിന്റെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഇരയാണ് ആ മനുഷ്യന്‍.

ഒരു മനുഷ്യന്റെ തിരോധാനത്തിന് പിന്നാലെ മണിക്കൂറുകള്‍ക്കകം യന്ത്ര സഹായത്താല്‍ ടണ്‍ കണക്കിന് മാലിന്യങ്ങള്‍ നീക്കം ചെയ്തു. നേരത്തെ ഇത് ചെയ്യാന്‍ എന്തായിരുന്നു തടസം.46 മണിക്കൂറിലധികം നീണ്ട ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് ജോയിയുടെ ചേതനയറ്റ ശരീരം കണ്ടെത്തിയത്. ഫയര്‍ഫോഴ്സ്, എന്‍.ഡി.ആര്‍.എഫ്, സ്‌കൂബ ടീം, നേവി, ശുചീകരണ തൊഴിലാളികള്‍, പൊലീസ്, മാദ്ധ്യമങ്ങള്‍ അങ്ങനെ ഈ ദൗത്യത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും നന്ദി.

ജോയിയുടെ വയോധികയായ മാതാവ് ഉള്‍പ്പെടെ ആ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം കൂടി ഉണ്ടെന്നത് സര്‍ക്കാര്‍ മറക്കരുത്. എല്ലാവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.