എം.ടി. വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ഒൻപത് സിനിമകൾ ഉൾപ്പെടുന്ന ആന്തോളജി ചിത്രം മനോരഥങ്ങളുടെ ട്രെയിലർ പുറത്തിറങ്ങി. എം.ടിയുടെ ജന്മദിനമായ ഇന്ന് കൊച്ചിയിൽ നടന്ന ചടങ്ങിലാണ് ട്രെയിലർ ലോഞ്ച് ചെയ്തത്. മമ്മൂട്ടി, മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസിൽ, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങിയവർ അഭിനയിക്കുന്ന ആന്തോളജി സീരിസ് ഓരോ സിനിമയായി ഒ.ടി.ടിയിൽ കാണാനാകും. ആഗസ്റ്റ് 15ന് ചിത്രം റിലീസ് ചെയ്യും. കമലഹാസൻ ആണ് ചിത്രം അവതരിപ്പിക്കുന്നത്.
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ഓളവും തീരവും, ബിജു മേനോനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ശിലാലിഖിതം, മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്, സിദ്ദിഖിനെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത അഭയംതേടി, നരേൻ, പാർവതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്യാമ പ്രസാദ് സംവിധാനം ചെയ്ത കാഴ്ച, ഇന്ദ്രൻസ്, നെടുമുടിവേണു, സുരഭിലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് സംവിധാനം ചെയ്ത സ്വർഗം തുറക്കുന്ന സമയം, എം.ടിയുടെ മകൾ അശ്വതി സംവിധാനം ചെയ്ത മധു, ആസിഫ് അലി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന വില്പന, ഇന്ദ്രജിത്ത്, അപർണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കടൽക്കാറ്റ്, ഫഹദ് ഫാസിൽ നായകനായി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഷെർലക് എന്നിവയാണ് ചിത്രങ്ങൾ.
എം.ടിയുടെ തിരക്കഥയിൽ പി.എൻ. മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും എന്ന ചിത്രത്തിന്റെ പുനഃസൃഷ്ടിയാണ് മോഹൻലാൽ - പ്രിയദർശൻ ചിത്രം ഓളവും തീരവും. നായകൻ ബാപ്പുട്ടിയായി മധുവിന്റെ സ്ഥാനത്ത് മോഹൻലാലും ഉഷാനന്ദിനി അഭിനയിച്ച നായിക വേഷത്തിൽ ദുർഗ കൃഷ്ണയും എത്തുന്നു. ആന്തോളജിയിലെ ഏറ്റവും ദൈർഘ്യമേറിയ ഈ ചിത്രം 50 മിനിറ്റ് വരും. ഹരീഷ് പേരടി, സുരഭിലക്ഷ്മി, മാമുക്കോയ, വിനോദ് കോവൂർ, അപ്പുണ്ണി ശശി, ജയപ്രകാശ് കുളൂർ എന്നിവരാണ് മറ്റു താരങ്ങൾ. ബ്ളാക് ആൻഡ് വൈറ്റിൽ ഒരുങ്ങുന്ന ഓളവും തീരത്തിന് ക്യാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവനാണ്. കാലാപാനി എന്ന ചിത്രത്തിനുശേഷം പ്രിയദർശൻ, മോഹൻലാൽ, സന്തോഷ് ശിവൻ, സാബു സിറിൾ എന്നിവർ വീണ്ടും ഒന്നിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. എം.ടിയുടെ ആത്മകഥാംശം ഉള്ള ചെറുകഥയാണ് കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്. പി.കെ. വേണുഗോപാൽ എന്ന നായക കഥാപാത്രമായി മമ്മൂട്ടി എത്തുന്നു.