pinarayi-vijayan

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള എംപിമാരുടെ മുഖ്യമന്ത്രി വിളിച്ച യോഗത്തിനിടെ വാക്‌പോര്. കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലാണ് വാക്‌പോരുണ്ടായത്. കാസര്‍കോട് ജില്ലയെ മുഖ്യമന്ത്രിയും സര്‍ക്കാരും അവഗണിക്കുന്നുവെന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാതിയും ഇതിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയുമാണ് തര്‍ക്കത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എയിംസ് കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചിരുന്നുവെന്നും ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മുഖ്യമന്ത്രി ഇതിനെ അട്ടിമറിച്ചുവെന്നുമുള്ള ഉണ്ണിത്താന്റെ പ്രസ്താവനയാണ് തര്‍ക്കത്തിന് കാരണം. എയിംസ് കോഴിക്കോട് ജില്ലയില്‍ സ്ഥാപിക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും ഉണ്ണിത്താന്‍ ആരോപിച്ചു.

കാസര്‍കോട് - പാണത്തൂര്‍ റെയില്‍ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ എന്‍ഒസി നല്‍കാന്‍ താല്പര്യം കാണിക്കുന്നില്ലെന്ന് ഉണ്ണിത്താന്‍ വിമര്‍ശിച്ചു. എന്‍ഒസി എംപിയുടെ കയ്യില്‍ തരാമെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ ഉണ്ണിത്താന്‍ ക്ഷുഭിതനായി. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് കളിയാക്കരുതെന്നും പലതും കണ്ടാണ് എംപിയായതെന്നും ഉണ്ണിത്താന്‍ തിരിച്ചടിച്ചു.

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സംയുക്തമായി കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കാന്‍ മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗം തീരുമാനിച്ചു.