ജൂലായ് ആദ്യ ആഴ്‌ചയിൽ നിരക്ക് വർദ്ധന വന്നതോടെ നിരവധി വരിക്കാർ സ്വകാര്യ ടെലികോം കമ്പനികളിൽ നിന്നും ബിഎസ്‌എൻഎല്ലിലേക്ക് പോർട്ട് ചെയ്‌തിരുന്നു. ജിയോ, എയർടെൽ, വി കമ്പനികൾ ഉയർത്തിയ പുതിയ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ വിലയിലെ വലിയ അന്തരമാണ് പോക്കറ്റ് സംരക്ഷിക്കാൻ പല സാധാരണക്കാരും ബിഎസ്‌എൻഎൽ തിരഞ്ഞെടുക്കാൻ കാരണമായത്. ഇതിനിടെ അംബാനിയടക്കം ടെലികോം മേഖലയിലെ ഭീമന്മാർക്ക് ഭീഷണിയാകുന്ന നീക്കവുമായി എത്തുകയാണ് സാക്ഷാൽ രത്തൻ ടാറ്റ.
15,000 കോടിയുടെ ഒരു കരാറിലാണ് പൊതുമേഖലാ സ്ഥാപനമായ ബിഎസ്‌എൻഎല്ലുമായി ടാറ്റ കൺസൾട്ടൺസി സർവീസസ് (ടിസിഎസ്) ഏർപ്പെട്ടത്. ഇന്ത്യയിലെ 1000 ചെറുഗ്രാമങ്ങളിൽ അതിവേഗ 4ജി സേവനം എത്തിക്കാനാണ് ഈ കരാർ. 5ജി സേവനങ്ങൾ 2022 ഒക്‌ടോബർ ഒന്നിന് രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. എന്നാൽ രാജ്യത്ത് 4ജി സേവനങ്ങൾ നൽകുന്നതിൽ ശക്തമായ സാന്നിദ്ധ്യമാണ് ജിയോ,വി,എയർടെൽ എന്നിവ. ഈ മേഖലയിൽ ബിഎസ്‌എൻഎൽ ശക്തമാകാനാണ് ടാറ്റയുമായി കരാറിൽ ഏർപ്പെടുന്നത്. ഇതിനായി രാജ്യത്തെ നാല് മേഖലകളിൽ ടാറ്റ ഡാറ്റ സെന്ററുകൾ നിർമ്മിക്കുകയാണ് ഇപ്പോൾ. ഇത് രാജ്യത്തെ 4ജി സേവനങ്ങളെ മികവുറ്റതാക്കുമെന്നാണ് പ്രതീക്ഷ.
ജിയോയും എയർടെലും ജൂലായ് മൂന്നിനും വി ജൂലായ് നാലിനുമാണ് അവരുടെ നിരക്കുകൾ പരിഷ്‌കരിച്ചത്. ജിയോ 12 മുതൽ 25 ശതമാനം വരെ വർദ്ധിപ്പിച്ചപ്പോൾ എയർടെൽ 11 മുതൽ 21 ശതമാനം വരെയാണ് കൂട്ടുക. വിയാകട്ടെ 10 മുതൽ 21 ശതമാനം വരെ വിലകൂട്ടി. ഇത് വലിയ തോതിൽ ബിഎസ്‌എൻഎല്ലിലേക്ക് പോർട്ട്‌ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിച്ചു.