വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് പ്രമുഖ ടെക് വ്യവസായിയും ടെസ്ല സി.ഇ.ഒയുമായ ഇലോൺ മസ്ക് എല്ലാ മാസവും നാലര കോടി ഡോളർ (45 മില്യൺ ഡോളർ) വീതം നൽകാനൊരുങ്ങുന്നതായി റിപ്പോർട്ട്. വാള് സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞദിവസം വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ട ട്രംപിന് പിന്തുണ അറിയിച്ച് മസ്ക് രംഗത്തെത്തിയിരുന്നു. അമേരിക്ക പി.എ.സി. എന്ന രാഷ്ട്രീയ സംഘടന മുഖേനെയാണ് മസ്ക് ട്രംപിന് പണം നൽകുകയെന്ന് റിപ്പോട്ടിൽ പറയുന്നത്. കാനഡയിലെ മുൻ യു.എസ്. അംബാസഡർ കെല്ലി ക്രാഫ്റ്റ്, സോഫ്റ്റ്വെയർ കമ്പനിയായ പലാന്റിറിന്റെ സഹസ്ഥാപകൻ ജോ ലോൻസ്ഡേൽ, ക്രിപ്റ്റോ കറൻസി നിക്ഷേപകരായ ടെയ്ലർ വിംക്ലെവോസ്, കാമറോൺ വിംക്ലെവോസ് എന്നിവരാണ് മസ്കിനൊപ്പം ട്രംപിനായി ഫണ്ട് ചെയ്യുന്നതെന്നും റിപ്പോട്ടിൽ പറയുന്നുണ്ട്.
റിപ്പോർട്ട് നിഷേധിച്ച് മസ്ക്
അതേസമയം താൻ ഡൊണാൾഡ് ട്രംപിനുവേണ്ടി പണം നൽകാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി ഇലോൺ മസ്ക് രംഗത്തെത്തി. ഈ റിപ്പോർട്ട് വ്യാജമാണ് എന്ന് എക്സ് പോസ്റ്റിലൂടെ മസ്ക് പറഞ്ഞു. ഗ്നു അഥവാ കുതിരമാനെന്ന ആഫ്രിക്കൻ വന്യജീവിയുടെ വേഷം കെട്ടിനിൽക്കുന്ന മനുഷ്യരുടെ ചിത്രമാണ് മസ്ക് പോസ്റ്റ് ചെയ്തത്. വാൾ സ്ട്രീറ്റ് ജേണലിന്റെ വാർത്ത ഷെയർ ചെയ്തുകൊണ്ടായിരുന്നു മസ്കിന്റെ പോസ്റ്റ്. 'ഫേക്ക് ഗ്നു' എന്നും ട്രംപ് പോസ്റ്റിൽ കുറിച്ചിരുന്നു.
പി.എ.സി
തിരഞ്ഞെടുപ്പിൽ നിർണായകമായ സ്വിങ് സ്റ്റേറ്റുകളിലെ വോട്ടർമാരുടെ രജിസ്ട്രേഷൻ, നേരത്തേയുള്ള വോട്ടിങ്, തപാൽ വോട്ടുകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംഘടനയാണ് അമേരിക്ക പി.എ.സി.