cricket

മുംബയ്: രോഹിത് ശര്‍മ്മ വിരമിച്ച ഒഴിവില്‍ ട്വന്റി 20 ഫോര്‍മാറ്റില്‍ ഹാര്‍ദിക് പാണ്ഡ്യയെ നായക സ്ഥാനത്തേക്ക് പരിഗണിക്കില്ല. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍ എന്നിവര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ധാരണയായി. നിലവില്‍ ഉപനായകനായ ഹാര്‍ദിക് നായക സ്ഥാനത്തേക്ക് എത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും ആ സ്ഥാനത്തേക്ക് മറ്റൊരു താരത്തേയാണ് പരിഗണിക്കുന്നത്. ട്വന്റി 20 ഫോര്‍മാറ്റിലെ ലോക രണ്ടാം നമ്പര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ 2026 വരെ നായകനാക്കാനാണ് ധാരണയെന്നാണ് സൂചന.

നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെന്ന കാര്യം ഗംഭീറും അഗാര്‍ക്കറും പാണ്ഡ്യയെ അറിയിച്ചുവെന്നാണ് വിവരം. നേരത്തെ തന്നെ സെലക്ടര്‍മാരില്‍ ഒരുവിഭാഗത്തിന് ഹാര്‍ദിക്കിനെ നായകനാക്കുന്നതിനോട് വിയോജിപ്പുണ്ടായിരുന്നു. സ്ഥിരമായി പരിക്ക് പറ്റി മാറി നില്‍ക്കുന്ന താരമെന്നതാണ് ഇതിന് കാരണം. അതോടൊപ്പം തന്നെ ടീമിലെ ഒരു വിഭാഗം താരങ്ങള്‍ക്ക് ഹാര്‍ദിക് നായകനാകുന്നതിനോട് താത്പര്യമില്ലായിരുന്നു. സൂര്യയുടെ പേരിനോട് എല്ലാവര്‍ക്കും താത്പര്യമുണ്ടായിരുന്നു.33കാരനായ സൂര്യകുമാര്‍ യാദവിന്റെ കീഴില്‍ 2026ലെ ലോകകപ്പിന് ടീമിനെ ഒരുക്കുകയെന്നതാണ് പദ്ധതി.

അതോടൊപ്പം തന്നെ ഏകദിനത്തിലും ടെസ്റ്റിലും രോഹിത് ശര്‍മ്മ തുടര്‍ന്നും ടീമിനെ നയിക്കും. ഹാര്‍ദിക് ഏകദിന ഫോര്‍മാറ്റില്‍ കളിക്കുന്നുണ്ട്. അങ്ങനെയൊരു താരത്തെ ട്വന്റി 20 ടീമിന്റെ നായകനാക്കിയാല്‍ അത് ടീമിന്റെ ഒത്തിണക്കത്തെ ബാധിക്കുമെന്ന കാര്യവും ചര്‍ച്ചയായി. ഏകദിന ലോകകപ്പില്‍ മോശം പ്രകടനം കാഴ്ചവച്ച സൂര്യ പക്ഷേ ഈ ഫോര്‍മാറ്റില്‍ മിന്നും ഫോമിലാണ് എല്ലാക്കാലത്തും കളിച്ചിട്ടുള്ളത്. താരത്തെ ഇനി ഏകദിന ടീമിലേക്ക് പരിഗണിക്കാന്‍ സാദ്ധ്യതയുമില്ല.

2022ലെ ടി20 ലോകകപ്പിന് ശേഷം രോഹിത് ശര്‍മ്മ ഈ ഫോര്‍മാറ്റില്‍ ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയത് ഈ വര്‍ഷം ആദ്യമായിരുന്നു. അതിനിടെയുള്ള ഇടവേളയില്‍ ഹാര്‍ദിക് ആണ് ടീമിനെ നയിച്ചത്. എന്നാല്‍ ഏകദിന ലോകകപ്പിനിടെ ഹാര്‍ദിക് പരിക്കേറ്റ് പുറത്തിരിക്കുകയും ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് ശേഷം രോഹിത്ത് ഇടവേളയില്‍ ആയിരിക്കുകയും ചെയ്തപ്പോള്‍ ടീമിനെ നയിച്ചത് സൂര്യയാണ്.

നായകനായുള്ള ആദ്യ പരമ്പരയില്‍ ഓസ്ട്രേലിയയെ 4-1ന് ആണ് സൂര്യയുടെ നേതൃത്വത്തില്‍ ഇന്ത്യ കെട്ടുകെട്ടിച്ചത്. ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടില്‍ സൂര്യക്ക് കീഴില്‍ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, രോഹിത് ശര്‍മ്മ, വിരാട് കൊഹ്ലി, പരിശീലകന്‍ ഗംഭീര്‍ എന്നിവരുമായുള്ള അടുത്ത ബന്ധം സൂര്യക്ക് തുണയായിരുന്നു. എന്നാല്‍ ഹാര്‍ദിക്കിന്റെ ഫിറ്റ്നെസ് , ഫോം എന്നിവയിലെ സ്ഥിരതയില്ലായ്മ നായകസ്ഥാനത്തിന് പരിഗണിക്കപ്പെടുന്നതിന് തടസ്സമാണെന്നതാണ് സൂര്യക്ക് നറുക്ക് വീഴാനുള്ള കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.