അഹമ്മദാബാദ്: രാജ്യത്ത് അപൂർവ വൈറസ് ബാധയേറ്റ് മരണപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ഗുജറാത്തിൽ ചന്ദിപുര വൈറസ് (സിഎച്ച്‌പിവി) ബാധിച്ച് ഇന്നലെ രണ്ടുകുട്ടികൾകൂടി മരണപ്പെട്ടു. ഇതോടെ അപൂർവ്വ വൈറസാൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ടായെന്ന് ആരോഗ്യമന്ത്രി റുഷികേഷ് പട്ടേൽ അറിയിച്ചു. സംസ്ഥാനത്ത് ആകെ 14 പേർക്കാണ് രോഗം ബാധിച്ചത്.
ഗുജറാത്തിലെ സബർകാന്ത, ആരവല്ലി, മഹിസാഗർ, ഖേദ, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലാണ് ചന്ദിപുര കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ചന്ദിപുര വൈറസിനെക്കുറിച്ച് പഠിക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചു. മരണസാദ്ധ്യത കൂടുതലുള്ള ചന്ദിപുര വൈറസ് ബാധയേൽക്കുന്നവർക്ക് എത്രയും വേഗം ചികിത്സ ലഭിക്കേണ്ടതുണ്ട്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും ഏകോപിച്ചുകൊണ്ട് രക്ഷാപ്രവർത്തനങ്ങൾ സജീവമാണെന്നും മന്ത്രി വ്യക്തമാക്കി.
സബർകാന്തിലെ ഹിമത്‌നഗർ സിവിൽ ആശുപത്രിയിലാണ് ആദ്യത്തെ നാല് കേസുകൾ റിപ്പോർട്ട് ചെയ്തത്. ശക്തമായ പനി, മസ്തിഷ്‌കജ്വരം, കടുത്ത ശരീരവേദന, തലവേദന, ശ്വാസതടസം, വിളർച്ച എന്നിവയാണ് ചന്ദിപുര വൈറസ് രോഗബാധയുടെ പ്രധാന ലക്ഷണങ്ങൾ. കൊതുകുകൾ, ഈച്ചകൾ തുടങ്ങിയവയാണ് രോഗം പരത്തുന്നത്. അണുബാധ വളരെവേഗം പടരുന്നതിനാൽ രോഗം ബാധിച്ച് 24-48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 15 വയസിന് താഴെയുള്ള കുട്ടികളിലാണ് കൂടുതലായും രോഗം പകരുന്നതെന്ന് അധികൃതർ പറയുന്നു.