oommen-chandy

തിരുവനന്തപുരം: 1995ൽ കെ കരുണാകരന് പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടിയെയും കോൺഗ്രസ് ഹൈക്കമാന്റ് പരിഗണിച്ചെങ്കിലും അദ്ദേഹം നിരസിക്കുകയാണുണ്ടായതെന്ന് ചെറിയാൻ ഫിലിപ്പ്. തന്റെ ഉറച്ച നിലപാട് പ്രധാനമന്ത്രി നരസിംഹ റാവുവിനെ അറിയിച്ചതോടൊപ്പം എകെ ആന്റണിയുടെ പേര് നിർദ്ദേശിക്കുകയും ചെയ്തു.

എകെ ആന്റണി താൻ മുഖ്യമന്ത്രിയാവില്ലെന്ന കടുത്ത നിലപാടാണ് ആദ്യം മുതലേ സ്വീകരിച്ചത്. ആന്റണിയെ കൊണ്ട് സമ്മതിപ്പിക്കാൻ പിജെ കുര്യനെയും എന്നെയും ഉമ്മൻ ചാണ്ടി ചുമതലപ്പെടുത്തി. പിജെ കുര്യൻ നരംസിംഹറാവുവിനെ നേരിൽ കണ്ട് എകെ ആന്റണിയുടെ മേൽ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടു.

1978 ൽ എകെ ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചപ്പോൾ മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയോട് അടുത്ത മന്ത്രിസഭയിൽ അംഗമാകാൻ ആന്റണി ആവശ്യപ്പെട്ടെങ്കിലും ഉമ്മൻ ചാണ്ടി വഴങ്ങിയില്ല.

1980ൽ നായനാർ മന്ത്രിസഭയിൽ അംഗമാകാൻ ഉമ്മൻ ചാണ്ടി വിസമ്മതിച്ചു. തുടർന്നാണ് പിസി ചാക്കോ മന്ത്രിയായത്. 1981ൽ കരുണാകരൻ മുഖ്യമന്ത്രിയായ ബദൽ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി 1982ൽ തെരഞ്ഞെടുപ്പിനു ശേഷം വയലാർ രവിക്കു വേണ്ടി മന്ത്രി പദം ഒഴിഞ്ഞു. 1995ലും 2001ലും മന്ത്രിയാകാൻ ഉമ്മൻ ചാണ്ടിയോട് മുഖ്യമന്ത്രി എകെആന്റണി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. 2004ൽ മുഖ്യമന്തി സ്ഥാനം രാജിവച്ചപ്പോൾ എകെ ആന്റണി തന്റെ പിൻഗാമിയായി സോണിയ ഗാന്ധിയോട് നിർദ്ദേശിച്ചത് ഉമ്മൻ ചാണ്ടിയുടെ പേരാണ്.

ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക വേളയിൽ ഓർമ്മയിൽ തെളിഞ്ഞ ചരിത്ര വസ്തുതകൾ കുറിച്ചെന്നു മാത്രം.