crime

തിരുവനന്തപുരം: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയെ സ്ത്രീകളോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത ജീവനക്കാരനുനേരെ ക്രൂരമർദ്ദനം. സംഭവത്തിൽ മൂന്ന് പേർക്കെതിരെ വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു. കാഞ്ഞിരംപാറ മഞ്ചാടിമുക്കിലാണ് അച്ഛനും മകളും ചേർന്ന് ജീവനക്കാരനെ മർദ്ദിച്ച് അവശനാക്കിയത്. മഞ്ചാടിമുക്കിലെ ലക്ഷ്മി ഫുഡ് കോർട്ടിൽ വച്ചായിരുന്നു ആക്രമണം.

ഹോട്ടലിൽ സ്ത്രീകളടക്കമുളളവർ ഭക്ഷണം കഴിക്കുന്നതിനിടെയാണ് സമീപത്ത് കരിക്ക് കച്ചവടം നടത്തിയിരുന്ന നെട്ടയം സ്വദേശി രമേശൻ അസഭ്യം പറഞ്ഞത്. ഇത് കേട്ട ഹോട്ടൽ ജീവനക്കാരനായ അജി ചോദ്യം ചെയ്യുകയായിരുന്നു. രമേശൻ പ്രകോപനം തുടർന്നതോടെ അജി ഇയാളെ കടയിൽ നിന്നും തളളിമാറ്റുകയായിരുന്നു. ഇതോടെ രമേശന്റെ മകളും കുറച്ചുപേരും സംഭവസ്ഥലത്തെത്തി അജിയെ മ‌ർദ്ദിച്ചു.

സംഭവത്തിൽ രമേശനെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ മക്കളും ബന്ധുക്കളുമാണ് അജിയെ ആക്രമിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ ഒളിവിലാണെന്നാണ് പൊലീസ് അറിയിച്ചത്. ആക്രമണത്തിൽ അജിയുടെ തലയിലും മുഖത്തും വാരിയെല്ലിലും പരുക്കേറ്റിട്ടുണ്ട്. പ്രതികൾ മുൻപും വധശ്രമ കേസിലടക്കം പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്.