modi

കോഴിക്കോട്: കർണാടകയിലെ മണ്ണിടിച്ചിലിൽ ലോറിയുൾപ്പെടെ കാണാതായ അർജുന്റെ രക്ഷാപ്രവർത്തനത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് കുടുംബം. രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് അർജുന്റെ ഭാര്യ കൃഷ്‌ണപ്രിയ ഇമെയിൽ മുഖാന്തിരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്. അർജുനെ കാണാതായിട്ട് അഞ്ച് ദിവസം പിന്നിട്ട സാഹചര്യത്തിലാണ് കുടുംബം പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടത്.

അർ‌ജുനെ കണ്ടെത്താനായി അത്യാധുനിക റഡാർ ഉപയോഗിച്ചുള്ള പരിശോധനയാണ് നടത്തുന്നത്. എന്നാൽ ലോറിയുടേതെന്ന് സ്ഥിരീകരിക്കാൻ റഡാറിൽ സിഗ്നലുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ദൗത്യസംഘം പറയുന്നത്. സൂറത്‌കൽ എൻഐടിയിൽ നിന്നുള്ള സംഘമാണ് റഡാർ പരിശോധന നടത്തുന്നത്.

കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി അപകടസ്ഥലം സന്ദ‌ർശിച്ചിരുന്നു. രക്ഷാപ്രവർത്തനം മികച്ച രീതിയിലാണ് നടക്കുന്നതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. നിലവിൽ സൈന്യം ഇറങ്ങേണ്ട സാഹചര്യമില്ലെന്നും എൻഡിആർഎഫ് സംഘം അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

അർജുൻ അടക്കം പത്തുപേരാണ് അത്യാഹിതത്തിൽപ്പെട്ടത്. എഴുപേരുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തിയിരുന്നു. കർണാടകയിൽ നിന്ന് തടി കൊണ്ടുവരാൻ മുക്കം സ്വദേശി മനാഫിന്റെ ലോറിയുമായി അർജുൻ ഈ മാസം എട്ടിനാണ് പോയത്.16നാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. കഴിഞ്ഞ ദിവസം ജി പി എസ് സാന്നിദ്ധ്യം ദുരന്ത സ്ഥലത്താണെന്ന് ഭാരത് ബെൻസ് കമ്പനി ലോറി ഉടമയെ അറിയിച്ചതോടെതാണ് അർജുനെ കാണാനില്ലെന്ന വിവരം നാട്ടിൽ അറിഞ്ഞത്.