secretariate

തിരുവനന്തപുരം : ഇന്നലെ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം തകരാറിലായതോടെ ലോകമെങ്ങും നിരവധി രാജ്യങ്ങളിൽ കോടിക്കണക്കിന് കമ്പ്യൂട്ടറുകൾ പണിമുടക്കിയിരുന്നു,​. സൈൂബർ സ്തംഭനം എല്ലാ മേഖലകളിലും വൻപ്രഹരമാണ് ഏൽപ്പിച്ചത്. ഇന്ത്യയിലുൾപ്പെടെ വിമാനസർവീസുകളെയും തകരാർ ഗുരുതരമായി ബാധിച്ചു. എന്നാൽ ലോകമാകെ സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ളവ നിശ്ചലമാകുകയും വിമാനങ്ങളുൾപ്പെടെ റദ്ദ് ചെയ്യുകയും ചെയ്ത പ്രശ്നം പക്ഷേ കേരളത്തിന്റെ പൊതുമേഖലയെ ബാധിച്ചില്ല എന്ന് വ്യക്തമാക്കുകയാണ് മന്ത്രി പി. രാജീവ്. അതിനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചു.

സ്വതന്ത്ര സോഫ്റ്റ്‌‌വേർ ആയ ഉബുണ്ടു ആണ് കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകളിലെ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നതുകൊണ്ടാണ് ലോകമാകെ വലിയ നഷ്ടം സൃഷ്ടിച്ച മൈക്രോസോഫ്റ്റിൻ്റെ തകരാർ കേരളത്തെ ബാധിക്കാതിരുന്നതെന്ന് മന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

കേരളത്തിലെ സർക്കാർ ഓഫീസുകളിൽ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന കംപ്യൂട്ടറുകൾ സ്വതന്ത്ര സോഫ്റ്റ്‌വേർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവയാണ്. 2006ൽ അധികാരത്തിലേറിയ ഇടതുപക്ഷ സർക്കാർ കേരളത്തിൽ 2007ൽ കൊണ്ടുവന്ന ഐ.ടി നയമാണ് ഈ മാറ്റത്തിന് ശക്തമായ അടിത്തറ പാകിയത്. 2008ലെ എസ് എസ് എൽ സി ഐടി പ്രാക്റ്റിക്കൽ പരീക്ഷ സ്വതന്ത്ര സോഫ്റ്റ്‌‌വേർ ഉപയോഗിച്ച് നടത്തിയത് വലിയ മുന്നേറ്റത്തിൻ്റെ ആദ്യപടിയായി മാറി. ആ സർക്കാരിൻ്റെ കാലത്ത് നടപ്പിലാക്കിയ 3 വർഷത്തെ കർമ്മ പദ്ധതിയിലൂടെ ഘട്ടം ഘട്ടമായി സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ കൊണ്ടുവന്ന മാറ്റമാണ് ഇപ്പോൾ നമുക്ക് കൈത്താങ്ങായി മാറിയത്. ഒപ്പം ഈ മാറ്റത്തിലൂടെ വലിയ ലാഭവും കേരളത്തിനുണ്ടായിട്ടുണ്ട്. ഡിജിറ്റൽ ഡിവൈഡ് ഉണ്ടാകാൻ പാടില്ലെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയം സ്വതന്ത്ര സോഫ്റ്റ്‌‌വേറുകളെ പ്രോത്സാഹിപ്പിക്കുന്നതിൽ നിന്ന് കെ-ഫോൺ വരെയെത്തി നിൽക്കുന്നു. നമുക്ക് അഭിമാനത്തോടെ പറയാം നാം എപ്പോഴും രാജ്യത്തിന് ഒരുമുഴം മുന്നിലാണ് സഞ്ചരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി