തിരുവനന്തപുരം : ലൈൻമാർക്കെതിരെ പരാതി നൽകിയതിന് കുടുംബത്തെ ഇരുട്ടിലാക്കി കെ.എസ്.ഇ.ബിയുടെ പ്രതികാര നടപടി വീണ്ടും. വർക്കല അയിരൂരിൽ ഇലക്ട്രിക് മീറ്റർ തീപിടിച്ചതിനെ തുടർന്ന് പരിശോധിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാർക്കെതിരെ ഗൃഹനാഥൻ പൊലീസിൽ പരാതി നൽകിയതോടെയാണ് വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കാതെ കുടുംബത്തെ ഇരുട്ടിലാക്കിയത്.. കണക്ഷൻ നൽകണമെങ്കിൽ പരാതി പിൻവലിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതർ ആവശ്യപ്പെട്ടെന്നും കുടുംബം പറയുന്നു. ജോലി തടസ്സപ്പെടുത്തിയെന്നും രാജീവ് അസഭ്യം വിളിച്ചെന്നും ആരോപിച്ച് കെ.എസ്.ഇ.ബിയും അയിരൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ശനിയാഴ്ച രാത്രി 11 ഓടെയാണ് അയിരൂർ സ്വദേശി പറമ്പിൽ രാജീവിന്റെ വീട്ടിലെ ഇലക്ട്രിക് മീറ്ററിൽ നിന്ന് തീ പടർന്നത്. അയൽവാസി ഫോണിൽ വിളിച്ച് അറിയിച്ചതോടെ രാജീവ് കുടുംബത്തോടെ പുറത്തേക്കിറങ്ങി. കെടാകുളം ഇലക്ട്രിക്സിറ്റി ഓഫീസിൽ അറിയിച്ചെങ്കിലും ആരും എത്തിയില്ല. വീണ്ടും ബന്ധപ്പെട്ടപ്പോൾ ഫയർ ഫോഴ്സിനെ വിളിക്കാൻ പറഞ്ഞു. അരമണിക്കൂർ കഴിഞ്ഞ് രണ്ട് ലൈൻമാന്മാർ എത്തി.ഇവർ മദ്യലഹരിയിൽ സ്വയരക്ഷ പോലും നോക്കാതെ എന്തൊക്കയോ ചെയ്തെന്ന് രാജീവിന്റെ പരാതിയിൽ പറയുന്നു. തീ പടർന്നതിന്റെ കാരണം കണ്ടെത്താൻ ആവശ്യപ്പെട്ട ഗൃഹനാഥനെ അസഭ്യം പറഞ്ഞു. തുടർന്ന് രാജീവ് അയിരൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസെത്തിയ ശേഷമാണ് വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചത്. പൊലീസിന്റെ ഇടപെടൽ മൂലമാണ് അപകടം ഒഴിവായതെന്നും രാജീവ് പറഞ്ഞു. ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി കേസെടുത്തു. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ഉൾപ്പെടെയുള്ളവരെ ബന്ധപ്പെട്ടിട്ടും കണക്ഷൻ പുനഃസ്ഥാപിച്ചിട്ടില്ല. മക്കളും ചെറുമകളും ഭാര്യയും ഉൾപ്പെടെ 7 പേരാണ് വീട്ടിലുള്ളത്.
അതേസമയം സംഭവത്തിൽ വിശദീകരണവുമായി കെ.എസ്.ഇ.ബി രംഗത്തെത്തി. പരാതി പറഞ്ഞ വീട്ടിലേക്ക് പോയ കെടാകുളം സെക്ഷനിലെ രണ്ട് ലൈൻമാൻമാരെ വളരെ മോശമായി ഭാഷയിൽ ചീത്ത വിളിക്കുകയും തിരികെ പോകാൻ സമ്മതിക്കാതെ തടഞ്ഞ് നിര്‍ത്തുകയും ചെയ്തുവെന്ന് കെ.എസ്.ഇ.ബി പറയുന്നു. ജീവനക്കാര്‍ പൊലീസില്‍ അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തിയപ്പോൾ ജീവനക്കാര്‍ മദ്യപിച്ചാണ് വന്നിരിക്കുന്നതെന്ന രീതിയില്‍ പരാതി കൊടുക്കുകയായിരുന്നു. എന്നാൽ ഇവരെ മെഡിക്കൽ പരിശോധന നടത്തിയപ്പോൾ ഇവർ മദ്യപിച്ചിട്ടില്ലെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നുവെന്നും കെ.എസ്.ഇ.ബി പറയുന്നു.