agriculture

കല്ലറ: നാട്ടിന്‍പുറത്തും ഡ്രാഗണ്‍ ഫ്രൂട്ട് വിളവൊരുക്കി മാതൃകയാവുകയാണ് പ്രവാസി ദമ്പതികള്‍. കല്ലറ- തൊളിക്കുഴി റോഡില്‍ കുന്നില്‍ക്കടയില്‍ ജ്യോതിസില്‍ രവീന്ദ്രന്‍ പിള്ള- രമാദേവി ദമ്പതികളാണ് ഒരേക്കറില്‍ ഡ്രാഗണ്‍ ഫ്രൂട്ട് തോട്ടം നിര്‍മ്മിച്ചിരിക്കുന്നത്. 35 വര്‍ഷം പ്രവാസിയായിരുന്ന രവീന്ദ്രന്‍ പിള്ള രണ്ടര വര്‍ഷം മുമ്പ് നാട്ടിലെത്തിയാണ് കൃഷിയിലേക്ക് തിരിഞ്ഞത്.

ഗള്‍ഫില്‍ പരിചിതമായ ഡ്രാഗണ്‍ ഫ്രൂട്ട് തന്നെ കൃഷിക്ക് തിരഞ്ഞെടുക്കുകയായിരുന്നു. സ്വന്തം പുരയിടത്തിലെ റബര്‍ മരങ്ങള്‍ മുറിച്ചുമാറ്റി കൃഷി ചെയ്തത് വെറുതെയായില്ല. റബറിനെക്കാള്‍ ആദായം ലഭിക്കുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു. തോട്ടത്തിന്റെ ഭംഗി കണ്ട് വഴി യാത്രക്കാര്‍ ഉള്‍പ്പെടെ വാഹനം നിറുത്തി ഫ്രൂട്ട് വാങ്ങുന്നുണ്ട്. വിളയാകുമ്പോള്‍ തന്നെ ബുക്ക് ചെയ്യുന്നവരുമുണ്ട്. അതുകൊണ്ടുതന്നെ മാര്‍ക്കറ്റിന് വേണ്ടി ഇവര്‍ക്ക് ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. കൃഷിക്കൊപ്പം എഴുത്തുകാരി കൂടിയാണ് രമാദേവി. മണല്‍ക്കാറ്റില്‍ അടരാത്ത മഞ്ഞു പൂക്കള്‍ എന്ന കഥാ സമാഹാരവും കവിതയല്ലിത് ഹൃദയമാണ് എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പോഷക വീരന്‍ നാട്ടിലും

നിരവധി പോഷക സമൃദ്ധമായ ഡ്രാഗണ്‍ ഫ്രൂട്ടുകളില്‍ റെഡ് ഡ്രാഗണാണ് രവീന്ദ്രന്‍പിള്ള കൃഷി ചെയ്യുന്നത്. ചാണകവും എല്ലു പൊടിയും തുടങ്ങി ജൈവ വളങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ രുചിയിലും മുന്നില്‍ നില്‍ക്കും. മേയ് -ഒക്ടോബര്‍ മാസങ്ങളിലാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്റെ സീസണ്‍, നാല് വര്‍ഷം ആകുമ്പോള്‍ പൂര്‍ണ വളര്‍ച്ചയെത്തി വിളവെടുക്കാം. ഒരു സീസണില്‍ ഒരു ചുവടില്‍ നിന്നും 15 കിലോ വരെ വിളവെടുക്കാം. ആന്‍ഡി ഓക്‌സിഡന്റുകള്‍,വിറ്റാമിന്‍ സി,പൊട്ടാസ്യം,മഗ്‌നീഷ്യം,ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ മിതമായ അളവില്‍ ഡ്രാഗണ്‍ഫ്രൂട്ട് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.