nirmala-sitharaman

ന്യൂഡൽഹി: മൂന്നാംമോദി സർക്കാരിന്റെ ആദ്യ ബഡ്ജ​റ്റ് ഇന്ന് രാവിലെ 11 മണിക്കാണ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചത്. നിർമലയുടെ തുടർച്ചയായ ഏഴാമത്തെ ബഡ്ജ​റ്റ് അവതരണമാണ് ഇന്ന് നടന്നത്. ഇതോടെ മൊറാർജി ദേശായിയുടെ റെക്കോർഡ് നിർമലാ സീതാരാമൻ മറികടന്നിരിക്കുകയാണ്. കഴിഞ്ഞ ആറ് തവണയും ബഡ്ജ​റ്റ് അവതരിപ്പിക്കാൻ നിർമല ധരിച്ചെത്തിയ സാരികളുടെ പ്രത്യേകതകൾ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സാരികൾക്ക് വിവിധ തരത്തിലുളള പ്രശംസകളും ലഭിക്കാറുണ്ട്.

എന്നാൽ ഇത്തവണയും പതിവ് തെ​റ്റിയിട്ടില്ല. ഇത്തവണ പർപ്പിൾ ബോർഡറുളള ഒരു ഓഫ് വൈറ്റ് സാരി ധരിച്ചാണ് നിർമലാ സീതാരാമൻ എത്തിയത്. മുൻ വർഷത്തെ ബഡ്ജറ്റുകളിൽ ചുവപ്പ്, നീല, മഞ്ഞ, തവിട്ട് തുടങ്ങിയ നിറത്തിലുളള സാരികളാണ് നിർമല ധരിച്ചിരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേകമായി നെയ്തെടുത്ത സാരികളാണ് അവ. ഈ നിറങ്ങളെല്ലാം ഇന്ത്യൻ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും ചരിത്രം പറയുന്നുണ്ടെന്ന പ്രത്യേകത കൂടിയുണ്ട്. ഓരോ സാരിയും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ സ്ഥലങ്ങളുടെ സംസ്‌കാരത്തെയാണ് സൂചിപ്പിക്കുന്നത്.

minister

ബഡ്ജറ്റ് സമ്മേളനത്തിൽ ഇന്ന് നിർമലാ സീതാരാമൻ ധരിച്ച സാരി പൂർണമായും ആന്ധ്രാപ്രദേശിൽ തയ്യാറാക്കിയെടുത്തതാണ്. മംഗൽഗിരി സാരിയാണ് ധരിച്ചത്. ഇത്തവണത്ത ബഡ്ജ​റ്റ് പരിശോധിക്കുമ്പോൾ ആന്ധ്രാപ്രദേശിന് പ്രത്യേക സാമ്പത്തിക സഹായം വാഗ്ദ്ധാനം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ കാർഷിക പ്രവർത്തനങ്ങൾക്കും മികച്ച സാമ്പത്തിക സഹായമാണ് ബഡ്ജറ്റിൽ നീക്കിവച്ചിരിക്കുന്നത്. ഇതും നിർമലാ സീതാരാമൻ ഇന്ന് ധരിച്ച സാരിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

കഴിഞ്ഞ ഫെബ്രുവരിയിൽ ധനമന്ത്രി ഇടക്കാല ബഡ്ജ​റ്റ് അവതരിപ്പിച്ചപ്പോൾ ധരിച്ച നീല സാരിയും ശ്രദ്ധേയമായിരുന്നു. അതിൽ പശ്ചിമബംഗാളിലെ പ്രശസ്തമായ കാന്ത സ്​റ്റിച്ചും (പശ്ചിമബംഗാളിൽ സജീവമായി കാണുന്ന ഒരു എംബ്രോയിഡറി വർക്ക്) ചേർന്നിട്ടുണ്ട്. ഇത് ഇന്ത്യയുടെ മത്സ്യബന്ധന മേഖലയുടെ സമ്പദ്‌വ്യവസ്ഥയും ഉയർത്താൻ ലക്ഷ്യമിട്ടുളള സർക്കാരിന്റെ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുളള ശ്രമത്തിന്റെ സൂചനയാണ്.

minister

എന്താണ് കാന്ത എംബ്രോയിഡറി

നീല നിറത്തിൽ ചിത്രത്തുന്നലുകളോടുകൂടിയ ടസർ സിൽക്ക് സാരിക്ക് ഒരു കഥയുണ്ട്. ഇതിലെ ചിത്രത്തുന്നൽ ബംഗാളിലെ കുടിൽ വ്യവസായമെന്ന നിലയിൽ പേരുകേട്ട കാന്ത വർക്കാണ്. റണ്ണിംഗ് സ്റ്റിച്ചിംഗ് എന്ന ലളിതമായ തുന്നൽ ചേരുന്നതാണ് കാന്ത എംബ്രോയിഡറി. പശ്ചിമ ബംഗാളിലെ ഗ്രാമീണ വനിതകളുടെ പാരമ്പര്യവും ഉപജീവനവുമാണ് കാന്ത വർക്ക്. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഈ കൈത്തറി ഇടക്കാലത്ത് അന്യം നിന്നു പോയിരുന്നു. 1940ലാണ് ഈ വർക്ക് വീണ്ടും തിരിച്ചു വന്നത്.

minister

2023ൽ അവതരിപ്പിച്ച ബഡ്ജ​റ്റിൽ ചുവന്ന നിറത്തിലുളള സാരിയാണ് നിർമലാ സീതാരാമൻ ധരിച്ചത്. ക്ഷേത്രങ്ങളുടെ ചിത്രങ്ങളുളള ബോർഡറുകളോടുകൂടിയുളള സാരിയായിരുന്നു അത്. കർണാടക ധാർവാഡ് മേഖലയിലെ ഇൽക്കൽ സിൽക്ക് സാരിയിൽ കസൂട്ടി ഡിസൈനുകളും ഉണ്ടായിരുന്നു. ഇത് പൂർണമായും കൈകൊണ്ട് നെയ്‌തെടുത്തതാണ്.കൂടാതെ സാരിയിൽ രഥത്തിന്റെയും മയിലിന്റെയും താമരയുടെയും ചിത്രങ്ങളും നെയ്ത് ചേർത്തിട്ടുണ്ട്. കർണാടകയിൽ നിന്നും മത്സരിച്ച് ലോക്‌സഭയിലെത്തിയ നേതാവാണ് നിർമലാ സീതാരാമൻ എന്ന് കാണിക്കുന്നതിന് ഈ സാരി തിരഞ്ഞെടുത്തതെന്നാണ് സൂചന.

minister

2022ൽ ബഡ്ജ​റ്റ് സമ്മേളനത്തിൽ തവിട്ടുനിറത്തിലുളള ബോംകായ് സാരിയാണ് ധനമന്ത്രി ധരിച്ചത്. ഇത് ഒഡീഷയിലെ ഗഞ്ചം ജില്ലയോടുളള ആദരവായിരുന്നു. 2021ലെ സമ്മേളനത്തിൽ ഹൈദരാബാദിലെ പോച്ചമ്പളളി ഗ്രാമത്തിൽ നിന്നുളള ഓഫ് വൈ​റ്റ് സാരിയാണ് മന്ത്രി ധരിച്ചത്. 2020ൽ മഞ്ഞ നിറത്തിലുളള സാരിയും ബ്ലൗസും ധരിച്ചാണ് നിർമലാ സീതാരാമൻ ബഡ്ജ​റ്റ് സമ്മേളനത്തിനായി എത്തിയത്. ഇത് രാജ്യത്തിന്റെ സമ്പന്നതയെയാണ് സൂചിപ്പിക്കുന്നത്. 2019ൽ ഗോൾഡൻ ബോർഡറുകളുളള പിങ്ക് മംഗൽഗിരി സാരി ധരിച്ചാണ് നിർമലാ സീതാരാമൻ എത്തിയത്. ഇത് ഐശ്വര്യത്തിന്റെ പ്രതീകമായാണ് കാണുന്നത്.

minister