ഉൾക്കാടുകളിൽ വിളഞ്ഞിരുന്ന മുട്ടിക്ക ഇപ്പോൾ നാട്ടിൽ താരമാണ്. മുട്ടിപ്പഴം, മുട്ടിപ്പുളി, മുട്ടികായൻ, കുന്ത പഴം എന്നീ പേരുകളിൽ അറിയപ്പെടുന്ന വനവിഭവമാണ് ഇത്. ഭരതന്നൂർ, പാലോട്, മടത്തറ കാടുകളിൽ സുലഭമായിരുന്ന ഇവയ്ക്ക് സമീപകാലത്ത് ആവശ്യക്കാർ ഏറിയതോടെ വീട്ടുമുറ്റത്തും വച്ചുപിടിപ്പിക്കാൻ തുടങ്ങി. പശ്ചിമ ഘട്ടത്തിൽ തനത് സ്പീഷ്യസിൽപ്പെട്ട അപൂർവ മരമാണ് ഇത്.
മലയണ്ണാൻ, കുരങ്ങ്, കരടി എന്നിവരുടെ ഇഷ്ട ഭക്ഷണമാണ് മുട്ടിപ്പഴം. ആദിവാസികളായിരുന്നു ഇത് ശേഖരിച്ച് നാട്ടിൽ എത്തിച്ചിരുന്നത്. കട്ടിയുള്ള തോട് പൊട്ടിച്ച് അകത്തുള്ള ജെല്ലി പോലുള്ള ഭാഗമാണ് ഭക്ഷിക്കുക.വൃക്ഷത്തിന്റെ തടിയിലാണ് പഴം ഉണ്ടാകുന്നതെന്നാണ് മറ്റൊരു പ്രത്യേകത. ഇപ്പോൾ ഇതിന്റെ തൈകൾ നഴ്സറികളിലും ലഭ്യമാണ്.
സീസൺ
ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് തടിയിൽ തണ്ടുപോലെ വന്ന് പൂക്കുന്നത്, ജൂൺ, ജൂലായ് മാസങ്ങളിൽ പഴമാകും.