കൊച്ചി: ആഡംബര നൗകയ്ക്ക് തന്റെ പേര് നൽകിയതിൽ പ്രതികരിച്ച് നടൻ ആസിഫ് അലി. കേട്ടപ്പോൾ സന്തോഷവും അഭിമാനവും തോന്നിയെന്ന് താരം പറഞ്ഞു. പുതിയ ചിത്രമായ ലെവൽ ക്രോസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലായിരുന്നു നടന്റെ പ്രതികരണം.
'ഞാനും അറിഞ്ഞു, എനിക്കും സന്തോഷമുള്ള കാര്യമാണ്. ഒത്തിരി അഭിമാനവും തോന്നി. അതിന്റെ താഴെ 'എങ്കിൽ ഇവനെ ഒരു ചില്ലുകൂട്ടിലിരുത്തി പുണ്യാളനായി പ്രഖ്യാപിക്കൂ' എന്നൊരു കമന്റും കണ്ടു. എല്ലാം ഇതിന്റെ ഭാഗമാണ്. പേരിടാൻ തോന്നിയതിൽ ഒരുപാട് സന്തോഷം. ഞാനും അത് വാർത്തകളിലൂടെയാണ് അറിയുന്നത്. അദ്ദേഹത്തെ ഒരുപാട് പരിചയമുണ്ടായിരുന്നെങ്കിലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് അറിയില്ലായിരുന്നു. കേട്ടപ്പോൾ എനിക്കും തോന്നി കുറച്ച് ഓവറായിപ്പോയില്ലേ എന്ന്'-ആസിഫലി പറഞ്ഞു.
ദുബായ് മറീനയിലെ വാട്ടർ ടൂറിസം കമ്പനി ഡി3 എന്ന ആഡംബര നൗകയുടെ പേരാണ് മാറ്റിയത്. സംഗീത സംവിധായകൻ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫ് അലി കൈകാര്യം ചെയ്തതിന്റെ ആദരവായിയായിരുന്നു പേരുമാറ്റൽ. നൗകയിൽ 'ആസിഫ് അലി' എന്ന പേര് പതിപ്പിച്ചു. നൗകയുടെ രജിസ്ട്രേഷനിലും ആസിഫ് അലി എന്ന പേര് നൽകും. സംരംഭകർ പത്തനംതിട്ട സ്വദേശികളായതിനാൽ ജില്ലയുടെ വാഹന രജിസ്ട്രേഷനിലെ 3 ഉൾപ്പെടുത്തിയാണ് കമ്പനിക്ക് ഡി3 എന്ന പേര് നൽകിയിരിക്കുന്നത്.
പല തലങ്ങളിൽ ഏറെ വഷളാകേണ്ടിയിരുന്ന വിവാദം പക്വതയോടെ കൈകാര്യം ചെയ്ത നടൻ എല്ലാവർക്കും മാതൃകയാണെന്നായിരുന്നു ഡി 3 ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷെഫീഖ് മുഹമ്മദലി പറഞ്ഞത്. വിവാദങ്ങളെ ചെറുചിരിയോടെ നേരിട്ട ആസിഫ് അലി നിർണായക ഘട്ടങ്ങളിൽ മനുഷ്യൻ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് കാണിച്ചുതന്നുവെന്നും അദ്ദേഹം പറഞ്ഞു.