governor

തിരുവനന്തപുരം: കേരള നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്‌ട്രപതിക്ക് വിട്ട നടപടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതി നോട്ടീസ്. ബില്ലുകൾ തടഞ്ഞുവച്ചതിനെതിരെ കേരളം നൽകിയ ഹർജിയിലാണ് നോട്ടീസ് നൽകിയത്. കേന്ദ്ര സർക്കാരിനും നോട്ടീസ് നൽകിയിട്ടുണ്ട്.

രാഷ്ട്രപതി ബില്ലുകൾക്ക് അനുമതി നൽകാത്തതിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. സമാനമായ ഹർജിയിൽ പശ്ചിമ ബംഗാൾ ഗവർണർക്കും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസിന് മൂന്ന് ആഴ്‌ചയ്‌ക്കുള്ളിൽ മറുപടി നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയോടും സുപ്രീം കോടതി നിർദേശിച്ചു.

എന്നാൽ, കേസിൽ കേരളം എതിർകക്ഷികൾ ആക്കിയിരുന്ന രാഷ്‌ട്രപതിയുടെ സെക്രട്ടറിക്കും ഗവർണർക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടില്ല. ഗവർണർ ഏഴ് ബില്ലുകൾ രാഷ്‌ട്രപതിക്ക് അയച്ചതും നാല് ബില്ലുകൾക്ക് രാഷ്‌ട്രപതി അംഗീകാരം നൽകാതിരുന്നതും ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

നിയമസഭ പാസാക്കിയ നാല് ബില്ലുകൾ തടഞ്ഞുവച്ച നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കോടതിയിൽ കേരളം വാദിച്ചു. അനുമതി നിഷേധിച്ച ബില്ലുകളിൽ രാഷ്‌ട്രപതിയും ഗവർണറും രേഖപ്പെടുത്തിയത് എന്തെന്നറിയാൻ ഫയലുകൾ വിളിച്ചുവരുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. രാഷ്‌ട്രപതിയുടെ സെക്രട്ടറി, ഗവർണർ, കേന്ദ്രസർക്കാർ എന്നിവരാണ് എതിർകക്ഷികൾ. ചീഫ് സെക്രട്ടറിയും ടിപി രാമകൃഷ്‌ണൻ എംഎൽഎയുമാണ് ഹർജിക്കാർ.