നെടുമ്പാശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ ചെങ്ങമനാട് പൊലീസ് തെലങ്കാനയിൽ നിന്ന് പിടികൂടി. വെസ്റ്റ് ബംഗാൾ രത്വാ പർനാപ്പൂർ സ്വദേശി മുഹമ്മദ് മുഷറഫ് (20)നെയാണ് തെലങ്കാനയിലെ ഗമ്മം രാമാനുജവാരത്ത് നിന്ന് പിടികൂടിയത്.
സോഷ്യൽ മീഡിയ വഴിയാണ് ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനാലുകാരിയായ ആസാം സ്വദേശിനിയെ പ്രതി പരിജയപ്പെട്ടത്. മൂന്നാറിൽ നിർമ്മാണ തൊഴിലാളിയായിരുന്നു ഇയാൾ. പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ശേഷം ട്രെയിനിൽ ബംഗാളിലേക്ക് കടത്തി. അവിടെ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ചെങ്ങമനാട് പൊലീസെത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തി നാട്ടിലെത്തിക്കുകയായിരുന്നു. സംഭവ ശേഷം പ്രതി വെസ്റ്റ് ബംഗാൾ മാൾഡ്, മുംബയ് സോലാപ്പൂർ എന്നിവിടങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിലാകുമ്പോൾ തെലങ്കാന രാമാനുജവാരം ഉൾഗ്രാമത്തിൽ സുഹൃത്തുക്കൾക്കൊപ്പം കഴിയുകയായിരുന്നു. ഇയാളോടൊപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു.
അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ സോണി മത്തായി, എസ്.ഐമാരായ പി.കെ. ബാലചന്ദ്രൻ, പി.എ. തോമസ്, സീനിയർ സി.പി.ഒമാരായ കെ.ബി. സലിൻ കുമാർ, കെ.ആർ. രാഹുൽ, എം.എസ്. സിജു എന്നിവരാണുണ്ടായിരുന്നത്.