കൊച്ചി: കേന്ദ്ര ബഡ്‌ജറ്റിൽ എക്‌സൈസ് തീരുവ കുറച്ചതോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ രാജ്യത്തെ സ്വർണ വിപണിയിലെ നഷ്ടം 10 ലക്ഷം കോടി രൂപ കവിഞ്ഞു. ഇക്കാലയളവിൽ പവൻ വില 3,720 രൂപ കുറഞ്ഞ് 50,400 രൂപയിലേക്ക് താഴ്ന്നു. ബഡ്‌ജറ്റ് ദിവസം രണ്ട് ഘട്ടങ്ങളിലായി 2,200 രൂപയും വ്യാഴാഴ്ച 760 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ പവന് 800 രൂപയും ഗ്രാമിന് നൂറ് രൂപയും ഇടിഞ്ഞു.
ഇന്ത്യയിലെ സ്വർണ ശേഖരം
ലോകത്തിലെ മൊത്തം സ്വർണത്തിന്റെ 11 ശതമാനം ഇന്ത്യൻ ഭവനങ്ങളിൽ ആഭരണമായി സൂക്ഷിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. അമേരിക്ക, ജർമ്മനി, സ്വിറ്റ്സർലൻഡ്, രാജ്യാന്തര നാണയ നിധി എന്നിവയുടെ കൈവശമുള്ള മൊത്തം ശേഖരത്തേക്കാൾ കൂടുതൽ സ്വർണം ഇന്ത്യയ്ക്കാരുടെ കൈവശമുണ്ടെന്നും ഗവേഷണ ഏജൻസികൾ പറയുന്നു. ഇന്ത്യൻ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും 30,000 ടൺ സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
ആശങ്കയോടെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും
സ്വർണത്തിന്റെ ഈടിന്മേൽ വായ്പകൾ നൽകിയിട്ടുള്ള ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വിലയിടിവിൽ കടുത്ത ആശങ്കയിലാണ്. നാല് ദിവസങ്ങളിലായി വിലയിൽ എട്ട് ശതമാനത്തിനടുത്ത് സ്വർണത്തിന്റെ വില കുറഞ്ഞതോടെ ബാങ്കുകളുടെ വായ്പാ മാർജിനിൽ വലിയ ഇടിവുണ്ടായി. സ്വർണത്തിന്റെ വിപണി മൂല്യത്തിന്റെ 85 ശതമാനം തുകയാണ് വായ്പയായി ധന സ്ഥാപനങ്ങൾ നൽകുന്നത്. വില റെക്കാഡ് ഉയരത്തിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ 5,000 രൂപയ്ക്കടുത്ത് കുറഞ്ഞതോടെ ഉപഭോക്താക്കളിൽ നിന്ന് അധിക സ്വർണം ഈടായി നൽകിയില്ലെങ്കിൽ വായ്പയുടെ ഒരു ഭാഗം ഉടനടി തിരിച്ചടക്കാൻ ബാങ്കുകൾ ആവശ്യപ്പെട്ടേക്കും.
വില ഇനിയും കുറഞ്ഞേക്കും
ബഡ്‌ജറ്റ് പ്രഖ്യാപനത്തിന്റെ പ്രതിഫലനം പൂർണമായും വിലയിൽ ദൃശ്യമായി കഴിഞ്ഞു. എന്നാൽ ചൈന വാങ്ങൽ മയപ്പെടുത്തിയതും ഇറക്കുമതി ചുങ്കത്തിലെ കുറവും മൂലം ആഗോള വിപണിയിൽ സ്വർണ വില ഇനിയും താഴ്ന്നേക്കും.
അഡ്വ. എസ്. അബ്‌ദുൽ നാസർ
ട്രഷറർ
എ.കെ.ജി.എസ്.എം.എ
പവൻ വിലയിലെ മാറ്റം
ജൂലായ് 22,2024 ജൂലായ് 26,2024
54,120 രൂപ 50,400 രൂപ
30,000 ടൺ സ്വർണത്തിന്റെ മൂല്യയിടിവ്
202.63 ലക്ഷം കോടി രൂപ 193.50 ലക്ഷം കോടി രൂപ 1