d

തിരുവനന്തപുരം : കാലാവധി പൂർത്തിയായ സാങ്കേതിക സർവ്വകലാശാല സിൻഡിക്കേറ്റും ബോർഡ് ഓഫ് ഗവർണേഴ്സും പുനഃസംഘടിപ്പിക്കാതെ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതായി പരാതി. അനധികൃതമായി തുടരുന്ന ബോർഡ് ഓഫ് ഗവർണർമാരെയും സിൻഡിക്കേറ്റിനെയും പിരിച്ചുവിടണമെന്നും സാങ്കേതിക സർവ്വകലാശാല ഭരണസമിതി ഉടനടി പുനഃസംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി. മുൻ എം.പി പി.കെ. ബിജു ഉൾപ്പെടെയുള്ളവർ അനധികൃതമായി സിൻഡിക്കേറ്റിൽ തുടരുന്നതായും പരാതിയിൽ പറയുന്നു.

ജൂലായ് 15 ന് കാലാവധി പൂർത്തിയായ എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് കഴിഞ്ഞ ദിവസം സർക്കാർ പുനഃസംഘടിപ്പിച്ചു. 2020 ഏപ്രിൽ രണ്ടിന് രൂപീകരിച്ച സാങ്കേതിക സർവ്വകലാശാല ഭരണസമിതിയുടെ കാലാവധി 2024ഏപ്രിലിലാണ് അവസാനിച്ചത്. യൂണിവേഴ്സിറ്റി നിയമ പ്രകാരം നാലുവർഷം കൂടുമ്പോൾ നിർബന്ധമായും പുനഃസംഘടിപ്പിക്കേണ്ടതാണ്. പി.കെ. ബിജു ഉൾപ്പെടെ ആറുപേരെ പ്രത്യേക ഓർഡിനൻസ് പ്രകാരം 2021 ഫെബ്രുവരിയിൽ ബോർഡ് ഓഫ് ഗവർണർമാരായും സിൻഡിക്കേറ്റ് അംഗങ്ങളായും നിയമിച്ചുവെങ്കിലും ഓർഡിനൻസിന് പകരം നിയമസഭ പാസ്സാക്കിയ ബില്ല് ഗവർണർ അംഗീകരിക്കാത്തതുകൊണ്ട് ഓർഡിനൻസ് നിലവിലില്ലാതായി.

സമിതിയുടെ പുനസംഘടന വരെ മാത്രമേ നോമിനേറ്റഡ് അംഗങ്ങൾക്ക് തുടരുവാൻ സർവകലാശാല ചട്ടം അനുവദിക്കുന്നുള്ളു എന്നതിനാൽ 2021 ൽ നോമിനേറ്റ് ചെയ്യപ്പെട്ട പി. കെ. ബിജു ഉൾപ്പടെയുള്ള ആറു പേർക്ക് ഭരണസമിതി അംഗത്വം നാലു വർഷം തികയും മുൻപ് തന്നെ നഷ്ടപ്പെടും. വീണ്ടും പുനസംഘ ടിപ്പിച്ചാൽ നിയമ ഭേദഗതിയിലൂടെ പുതുതായി ഉൾക്കൊള്ളിച്ച ആറുഅംഗങ്ങളെ വീണ്ടും നാമനിർദ്ദേശം ചെയ്യാൻ വ്യവസ്ഥയില്ലാത്ത സാഹചര്യത്തിലാണ് സിൻഡിക്കേറ്റും ബോർഡ് ഓഫ് ഗവർണേഴ്സും പുനഃസംഘടിപ്പിക്കാതെ നീട്ടി കൊണ്ട് പോകുന്നത്. പി.കെ. ബിജുവിന് പുറമെ ഡോ. ബി.എസ്. ജമുന, അഡ്വ:ഐ. സാജു, വിനോദ്‌കുമാർ, ഡോ: എസ്. വിനോദ് മോഹൻ, ജി.സഞ്ജീവ് എന്നീ ആറുപേരെയാണ് ഒന്നാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിനു തൊട്ടുമുൻപ് ഓർഡിനൻസിലൂടെ നാമനിർദ്ദേശം ചെയ്തതെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പരാതിയിൽ ചൂണ്ടിക്കാട്ടി.