തിരുവനന്തപുരം: സംസ്ഥാനത്ത്മാലിന്യ നിർമ്മാർജ്ജനത്തിന് കർശന നടപടികളിലേക്ക് സർക്കാർ കടക്കുന്നു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിലാണ് തീരുമാനം. 'മാലിന്യമുക്തം നവകേരളം' എന്ന ക്യാമ്പയിനും ആരംഭിക്കും. അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ 2025 മാർച്ച് 30ന് സമ്പൂർണ ശുചിത്വ കേരളമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.
ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ആരംഭിച്ച് അടുത്ത വർഷം മാർച്ച് 30വരെ നീണ്ടുനിൽക്കുന്നതാണ് 'മാലിന്യമുക്തം നവകേരളം' ക്യാമ്പയിൻ. പൂർണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷ കക്ഷികൾ അറിയിച്ചു. മാലിന്യത്തിന്റെ അളവ് കുറക്കൽ, കൃത്യമായി തരംതിരിക്കൽ, ജൈവ മാലിന്യങ്ങളും ദ്രവമാലിന്യങ്ങളും ഉറവിടത്തിൽ സംസ്കരിക്കൽ, അജൈവ പാഴ് വസ്തുക്കൾ ഹരിതകർമസേനകൾ വഴി കൈമാറൽ മുതലായ പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടെ നടപ്പാക്കും.
ജനകീയ വിജിലൻസ് സ്ക്വാഡുകൾ രൂപീകരിക്കും, പൊലീസ് വകുപ്പിന്റെ സഹായത്തോടെയുള്ള എൻഫോഴ്സ്മെന്റ് നടപടികൾ ശക്തമാക്കും, ശുചിത്വം-ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട വിവിധ ഏജൻസികളുടെ പരിശോധനകൾ എന്നിവ കാര്യക്ഷമമാക്കും. ആവശ്യമായ ഇടങ്ങളിൽ എ.ഐ ക്യാമറകൾ സ്ഥാപിക്കും.
കൂട്ടായ ഇടപെടലിലൂടെ കക്കൂസ് മാലിന്യ സംസ്ക്കരണത്തിന് ആവശ്യമായ പ്ലാൻറുകൾ സ്ഥാപിക്കും. ജലസ്രോതസും നീർച്ചാലുകളും ശുദ്ധീകരിക്കും. ശാസ്ത്രീയമായ രീതിയിൽ ലാൻറ് ഫില്ലുകൾ ആരംഭിക്കും. സമ്പൂർണ മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തിയ ടൗണുകൾ, റസിഡൻഷ്യൽ മേഖലകൾ , പാർക്കുകൾ, മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോരായ്മകൾ പരിഹരിക്കും. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സംസ്ഥാനത്തേക്ക് കടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ കർശന പരിശോധന. ഇവ നിർമ്മിക്കുന്ന സ്ഥാപനങ്ങൾ, മൊത്തക്കച്ചവടക്കാർ, സ്റ്റോക്കിസ്റ്റുകൾ എന്നിവർക്കെതിരെ കർശന നടപടി. പ്ലാസ്റ്റിക്ക് ഉപഭോഗം പരമാവധി കുറയ്ക്കുന്നതിന് ബോധവൽക്കരണം എന്നിവ നടപ്പാക്കും.