ഭഗവദ് ഗീത ഉരുവിട്ടു
പാരീസ് : പാരീസ് ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ മെഡൽ വനിതാഷൂട്ടർ മനു ഭാക്കർ സ്വന്തമാക്കി. ഇന്നലെ 10 മീറ്റർ എയർ പിസ്റ്റളിൽ വെങ്കലം നേടിയ മനു ഷൂട്ടിംഗിൽ ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായും ചരിത്രം കുറിച്ചു. ഇന്ത്യയുടെ അഭിമാനമുയർത്തിയ 22കാരി ഹരിയാന സ്വദേശിയാണ്. ടോക്യോ ഒളിമ്പിക്സിൽ തോക്ക് പ്രവർത്തിക്കാതെ കണ്ണീരോടെ മടങ്ങിയ മനുവിന്റെ ശക്തമായ ഉയിർപ്പിനാണ് പാരീസ് സാക്ഷ്യം വഹിച്ചത്.
ഒരു വ്യാഴവട്ടത്തിനുശേഷമാണ് ഇന്ത്യയ്ക്ക് ഷൂട്ടിംഗിൽ ഒളിമ്പിക് മെഡൽ ലഭിക്കുന്നത്. ഒളിമ്പിക് ഷൂട്ടിംഗ് ചരിത്രത്തിലെ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്.
ആദ്യ ദിനം യോഗ്യതാറൗണ്ടിൽ മൂന്നാം സ്ഥാനക്കാരിയായി ഫൈനൽ റൗണ്ടിൽ പ്രവേശിച്ചപ്പോൾത്തന്നെ മനു പ്രതീക്ഷ പകർന്നു. ഇന്നലെ ഫൈനലിലെ ഒരു ഘട്ടത്തിൽ വെള്ളിനേടുമെന്ന് തോന്നിപ്പിച്ചശേഷമാണ് വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടത്. ദക്ഷിണകൊറിയയുടെ ഓയ് ജിൻ യേ ഗെയിംസ് റെക്കാഡോടെ സ്വർണം നേടിയപ്പോൾ അതേ നാട്ടുകാരി കിം യെജിക്കാണ് വെള്ളി.
''ഞാൻ ഭഗവദ് ഗീത വായിക്കും. ഫലം നോക്കാതെ കർമ്മം ചെയ്യുക എന്ന ഗീതാവചനം മനസിലുരുവിട്ടാണ് ഫൈനലിൽ മത്സരിച്ചത്. എനിക്ക് ചെയ്യാവുന്നതൊക്കെ ചെയ്തു. ബാക്കിയൊക്കെ ദൈവത്തിനു വിട്ടുകൊടുത്തു.
- മനു ഭാക്കർ
മെഡൽ നേടിയ ശേഷം പറഞ്ഞത്
ഇന്നലത്തെ ഇന്ത്യയുടെ മറ്റു പ്രകടനങ്ങൾ
1. 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിംഗിൽ അർജുൻ ബബുതയും റമിത ജിൻഡാലും ഫൈനൽ റൗണ്ടിൽ
2. ബോക്സിംഗിൽ നിഖാത് സരിനും ബാഡ്മിന്റണിൽ പി.വി സിന്ധുവും ആദ്യ റൗണ്ടിൽ വിജയം നേടി
3. ടേബിൾ ടെന്നിസിൽ മണിക ബത്രയും ശ്രീജ അകുലയും ആദ്യ റൗണ്ടിൽ വിജയം കണ്ടപ്പോൾ അചാന്ത ശരത് കമാൽ ആദ്യ റൗണ്ടിൽ തോറ്റു
4. റോവിംഗിൽ ബൽരാജ് പൻവാർ റെപ്പഷാഗെ റൗണ്ടിൽ വിജയിച്ച് ക്വാർട്ടറിലെത്തി
5. ആർച്ചറിയിൽ ഇന്ത്യൻ വനിതാ ടീം ക്വാർട്ടറിൽ പുറത്തായി
6. നീന്തലിൽ മറുനാടൻ മലയാളി താരം ധിനിധി ദേശിംഗുവും ശ്രീഹരി നടരാജും ഹീറ്റ്സിൽ പുറത്തായി