rubber

കോട്ടയം: ടാപ്പിംഗ് മാന്ദ്യവും വിദേശ റബറിന്റെ ലഭ്യതയിലെ റബര്‍ വില റെക്കാഡ് ഉയരത്തിലേക്ക് നയിക്കുന്നു. നിലവില്‍ ആര്‍.എസ്.എസ് ഫോറിന് റബര്‍ ബോര്‍ഡ് വില 218 രൂപയാണ്. മഴ ശക്തമായതിനാല്‍ ടാപ്പിംഗ് കുറവാണ്. ഷീറ്റ് ലഭ്യത കുറയുമെന്ന് മനസിലാക്കിയ ടയര്‍ കമ്പനികള്‍ 220 രൂപ വിലയില്‍ ചരക്ക് വാങ്ങി. ഉത്പാദനത്തിലെ ഇടിവും ഉപഭോഗത്തിലെ വര്‍ദ്ധനയും റബര്‍ ഷീറ്റിന്റെ വില സര്‍വകാല റെക്കാഡായ 240 രൂപ ഈ വര്‍ഷം തന്നെ കവിഞ്ഞേക്കുമെന്ന വിലയിരുത്തലാണ് വിപണി നല്‍കുന്നത്.

ജപ്പാനിലെ മാന്ദ്യം സിംഗപ്പൂര്‍,ചൈനീസ് വിപണികളെ ബാധിച്ചെങ്കിലും മുഖ്യ കയറ്റുമതി മേഖലയായ ബാങ്കോക്കില്‍ വില ഉയരുകയാണ്. ഒരവസരത്തില്‍ 161രൂപയിലേക്ക് ഇടിഞ്ഞ റബര്‍ വില 184 രൂപലേക്ക് ഉയര്‍ന്നു. ചൈനയില്‍ 172 രൂപ, ടോക്കിയോ 180 രൂപ എന്നിങ്ങനെയാണ് വില. ആഭ്യന്തര, അന്താരാഷ്ട്ര വിലയിലെ അന്തരം 40 രൂപയില്‍ നിന്നും 34 രൂപയിലേക്ക് താഴ്ന്നു.

ലാറ്റക്‌സ് ഉത്പാദകര്‍ കൂടുന്നു

ലാറ്റക്സ് വില അപ്രതീക്ഷിതമായി ഉയര്‍ന്നതോടെ ഷീറ്റ് അടിച്ച് ഉണക്കുന്ന ചെലവ് ഒഴിവാക്കി കര്‍ഷകര്‍ ലാറ്റക്‌സിലേക്ക് തിരിഞ്ഞതാണ് ഷീറ്റ് ലഭ്യത കുറച്ചത്. കര്‍ഷകര്‍, ഇടനിലക്കാര്‍ എന്നിവരില്‍ നിന്ന് ഷീറ്റ് വരവ് കുറഞ്ഞാല്‍ വില ഇനിയും ഉയര്‍ന്നേക്കും .40 ശതമാനം തോട്ടങ്ങളില്‍ മാത്രം റെയിന്‍ ഗാര്‍ഡ് ഉള്ളതിനാല്‍. മഴ മാറിയതിന് ശേഷമേ ടാപ്പിംഗ് സജീവമാകൂ.അത് വരെ വില ഉയരുന്ന പ്രവണത തുടരും .

കുരുമുളകിന് കിലോ അഞ്ച് രൂപ കുറഞ്ഞു

കുരുമുളക് വില കഴിഞ്ഞ ആഴ്ചയിലും കിലോയ്ക്ക് അഞ്ച് രൂപ കുറഞ്ഞു .ഒരു മാസത്തിനുള്ളില്‍ 31 രൂപയുടെ കുറവാണുണ്ടായത്. ഉത്തരേന്ത്യിലെ വെള്ളപ്പൊക്കം കുരുമുളക് ഡിമാന്‍ഡ് കുറച്ചു . ഇറക്കുമതി ചെയ്ത ചരക്ക് സുലഭമായി ഉത്തരേന്ത്യന്‍ വിപണികളില്‍ ലഭ്യമായതോടെയാണ് വില കൂടുതലുള്ള കേരള കുരുമുളകിന് ഡിമാന്‍ഡ് കുറഞ്ഞത്. കുരുമുളക് സംസ്‌ക്കരിച്ചു സുഗന്ധ ദ്രവ്യമാക്കി മാറ്റുന്ന യൂണിറ്റുകള്‍ ആരംഭിച്ചതും ഭീഷണിയാണ്. വില ഇടിഞ്ഞതോടെ ശ്രീലങ്കയില്‍ നിന്ന് നികുതിയടക്കം കിലോക്ക് 800 രൂപയ്ക്ക് എത്തിക്കുന്ന കുരുമുളക് വില്‍ക്കാന്‍ ഇറക്കുമതിക്കാര്‍ ശ്രമിക്കുന്നതും വില ഇടിവിന് കാരണമായി.

ശ്രീലങ്ക കയറ്റുമതി നിരക്ക് 6800ല്‍ നിന്ന് 6500 ഡോളറായി താഴ്ന്നു. വിയറ്റ്‌നാം 7190ല്‍ നിന്ന് 7175 ഡോളറിലേക്കും ഇന്തോനേഷ്യ 7800ല്‍ നിന്ന് 7400 ഡോളറിലേക്കും കുറച്ചു.