vehicle

കൊച്ചി: സ്‌കൂട്ടറുകളും കാറുകളും കെ.എസ്.ആര്‍.ടി.സി ബസ് വരെ ഇപ്പോള്‍ യാത്രയ്ക്കിടയില്‍ തീപിടിക്കുകയാണ്. ജില്ലയില്‍ രണ്ട് മാസത്തിനിടെ ആറ് സംഭവങ്ങള്‍ തുടരെയുണ്ടായതോടെ ജനങ്ങള്‍ക്കിടയില്‍ ആശങ്കയേറി. ഏറ്റവുമൊടുവില്‍ ശനിയാഴ്ചയാണ് ആലുവ ദേശത്ത് വച്ച് ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസിന് തീ പിടിച്ചത്. ഡ്രൈവറുടെ സമയോചിത ഇടപെടല്‍ വന്‍ അപകടമൊഴിവാക്കി. കെ.എസ്.ആര്‍.ടി.സി ബസിന്റെ എന്‍ജിനില്‍ നിന്നാണ് തീ പടര്‍ന്നത്.

കാരണമറിയാം, ഒഴിവാക്കാം അപകടം

ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഉണ്ടാകുന്ന എന്‍ജിന്‍ തകരാര്‍

കൂട്ടിയിടി

വയറിംഗ് തകരാര്‍

ഷോര്‍ട്ട് സര്‍ക്യൂട്ട്

ശരിയായ അറ്റകുറ്റപ്പണിയുടെ അഭാവം

ഫ്യുവല്‍ ലൈനില്‍ ലീക്കേജുകള്‍

ലൂബ്രിക്കേഷന്‍ സംവിധാനത്തിന്റെ തകരാറുകള്‍

എന്‍ജിന്‍ താപനില വര്‍ദ്ധിക്കുന്നത്

യാത്രക്കാരുടെ അശ്രദ്ധ

പണിയാകുന്ന രൂപമാറ്റം


സംസ്ഥാനത്ത് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങളിലെല്ലാം തീപിടിത്തത്തിന്റെ പ്രധാനകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണ്. വാഹനങ്ങള്‍ രൂപമാറ്റത്തിനായി ചെയ്യുന്ന പ്രവര്‍ത്തികളാണ് ഷോര്‍ട്ട് സര്‍ക്യൂട്ടിന് ഇടയാക്കുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു. 55-60 വാട്ട്സ് ബള്‍ബുകള്‍ ഘടിപ്പിക്കുന്ന ഹോള്‍ഡറുകളില്‍ 100- 130 വാട്ട് ഹാലജന്‍ ബള്‍ബുകളിടുന്നതുവരെ അപകടം ക്ഷണിച്ചുവരുത്തും.

ജില്ലയിലെ സമീപകാല വാഹന തീപിടിത്ത അപകടങ്ങള്‍

ജൂലായ് 10 : കുണ്ടന്നൂരില്‍ വിദ്യാര്‍ത്ഥികളെ കയറ്റാന്‍ പോകുകയായിരുന്ന സ്‌കൂള്‍ ബസിന് തീ പിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു.

ജൂലായ് 4 : തേവര കുണ്ടന്നൂര്‍ പാലത്തില്‍ രാത്രി ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. നെട്ടൂര്‍ സ്വദേശിയായ അമ്മയും മകനുമാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ മുന്‍വശത്തു നിന്നു പുക ഉയരുന്നതുകണ്ട് വാഹനം നിര്‍ത്തി ഇവര്‍ പുറത്തിറങ്ങി. അതുവഴി വന്ന കുടിവെള്ള ടാങ്കര്‍ നിര്‍ത്തി ജീവനക്കാര്‍ വെള്ളം പമ്പ് ചെയ്ത് തീ കെടുത്തി.

ജൂണ്‍ 25 : പള്ളിക്കര വണ്ടര്‍ലായ്ക്ക് സമീപത്ത് വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് ഇറക്കുന്നതിനിടെയാണ് കാറിന് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട് അമ്മയും മകനും ചാടി പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം.

ജൂണ്‍ 13 : തൃപ്പൂണിത്തുറ ദേവി ആശുപത്രിയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട കാറിന് രാത്രി 10.15ഓടെ തീപിടിച്ചു. ഫയര്‍ ഫോഴ്‌സെത്തി അണച്ചു,

ജൂണ്‍ 9 : അങ്കമാലി ടൗണില്‍ പുലര്‍ച്ചെ 5.40ഓടെ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാരായ മൂന്ന് പേരും ഇറങ്ങിയോടി രക്ഷപ്പെട്ടു. രോഗിയുമായി ആലുവയില്‍ നിന്ന് അങ്കമാലിയിലേക്ക് പോകുകയായിരുന്നു.