തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ഏഴു ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, വയനാട്, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ചൊവ്വാഴ്ച (30-7-2024) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ കോളേജുകൾക്ക് അവധി ബാധകമല്ല.
കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ താലൂക്ക് പരിധിയിലെ അങ്കണവാടികൾ, മദ്രസകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30, 2024) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ളവയ്ക്ക് അവധി ബാധകമാണ്. വിദ്യാർത്ഥികൾ താമസിച്ച് പഠിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക്/ കോഴ്സുകൾക്ക് അവധി ബാധകമല്ല.മുൻകുട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ലെന്നും തൃശൂർ ജില്ലാ കളക്ടർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് തൃശൂരിലെ പീച്ചി ഡാമിന്റെ നാല് ഷട്ടറുകൾ ഇന്ന് തുറന്നിരുന്നു.
വടക്കൻ ജില്ലകളിൽ മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്‌ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കും.