കിളിമാനൂർ: ജ്യേഷ്ഠനോടൊപ്പം കളിച്ചു കൊണ്ടിരുന്ന രണ്ട് വയസുകാരിക്ക് മഴക്കുഴിയിൽ വീണ് ദാരുണാന്ത്യം. കിളിമാനൂർ അടയമൺ വയ്യാറ്റിൻകര വെള്ളാരംകുന്ന് വീട്ടിൽ രാജീവ്- വർഷ ദമ്പതികളുടെ മകൾ രൂപ രാജിവ് (2) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30 മണിയോടെയാണ് സംഭവം. അഞ്ച് വയസുകാരൻ ജ്യേഷ്ഠൻ വീടിന് പുറക് വശത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിൽ രൂപയെ കാണാതാവുകയായിരുന്നു. ജ്യേഷ്ഠൻ ജീവ ഉടൻ തന്നെ അമ്മയെ വിവരം അറിയിക്കുകയും ഇവർ നടത്തിയ തെരച്ചിലിൽ വീടിന് പുറക് വശത്തെ മഴക്കുഴിയിൽ രൂപയെ കാണുകയായിരുന്നു.
കഴിഞ്ഞ ദിവസം നിർത്താതെ പെയ്ത മഴയിൽ കുഴിയിൽ വെള്ളം നിറഞ്ഞിരുന്നു. കുഞ്ഞിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.കിളിമാനൂർ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച തുടർനടപടികൾ നടക്കും. അങ്കണവാടി വിദ്യാർത്ഥിയായ ജീവ രാജീവ് ആണ് രൂപയുടെ സഹോദരൻ.രാജീവ് കൂലിപ്പണിക്കാരനും വർഷ വീട്ടമ്മയുമാണ്.