ചണ്ഡിഗർ: ഹരിയാന മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ സന്ദീപ് സിംഗിനെതിരെ ലൈംഗികാതിക്രമ കേസ് ചുമത്തി ചണ്ഡിഗർ ജില്ലാ കോടതി. വനിതാ ജൂനിയർ അത്‌ലറ്റിക് കോച്ച് രണ്ടുവർഷം മുൻപ് ഉന്നയിച്ച പരാതിയിലാണ് നടപടി. കേസിൽനിന്ന് മുക്തനാക്കണമെന്നാവശ്യപ്പെട്ട് സന്ദീപ് ഹർജി സമർപ്പിച്ചിരുന്നു. ഇതിൽ ഇടപെട്ടായിരുന്നു കോടതി വിധി. ഓഗസ്റ്റ് 17ന് കോടതി വീണ്ടും വാദം കേൾക്കും.
സന്ദീപ് കായിക മന്ത്രിയായിരിക്കേ ഔദ്യോഗികവസതിയിൽ വച്ച് തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി.
സമൂഹമാദ്ധ്യമത്തിലൂടെയാണ് മന്ത്രിയെ പരിചയപ്പെട്ടത്. ജോലിയുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുന്നതിന് വിളിച്ചുവരുത്തുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.
2022 ഡിസംബറിലാണ് പരാതി നൽകിയത്. അതേസമയം പരാതി കെട്ടിച്ചമച്ചതാണെന്നും വിദേശത്ത് പരിശീലനത്തിനും ജോലിക്കും അയയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിന്റെ വൈരാഗ്യമാണെന്നുമാണ് ഹോക്കി ടീം മുൻ ക്യാപ്റ്റൻ കൂടിയായ സന്ദീപ് സിംഗിന്റെ പ്രതികരണം. അതേസമയം സന്ദീപിന്റെ പേരിൽ മാനഭംഗക്കുറ്റം ചുമത്തണമെന്ന പരാതിക്കാരിയുടെ ആവശ്യം കോടതി തള്ളി.