വയനാട്: മേപ്പാടി മുണ്ടക്കൈയിലുണ്ടായ വൻ ഉരുൾപൊട്ടലിൽ മരണം 107 ആയി. 100ലേറെ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ചികിത്സയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമാണ്. എൻഡിആർഎഫിന്റെയും സെെന്യത്തിന്റെയും സംഘം പുഴ കടന്ന് മുണ്ടക്കെെയിലെത്തി. മഴയായിരുന്നു ഇതുവരെ പ്രതിസന്ധി സൃഷ്ടിച്ചതെങ്കിൽ ഇപ്പോൾ കനത്ത മൂടൽമഞ്ഞ് കാഴ്ച മറക്കുന്ന സ്ഥിതിയാണ്. ഇത് രക്ഷാപ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുന്നു.
ചൂരൽമലയിൽ മന്ത്രിമാരും രക്ഷാപ്രവർത്തകരും തമ്മിൽ ചർച്ച നടത്തി. മന്ത്രിമാരായ കെ രാജൻ, ഒ ആർ കേളു, പി എ മുഹമ്മദ് റിയാസ്, എംഎൽഎമാരായ ഐ സി ബാലകൃഷ്ണൻ, ടി സിദ്ദിഖ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
രക്ഷാപ്രവർത്തനം ഇനി എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നത് സംബന്ധിച്ചായിരുന്നു ചർച്ച. മുണ്ടക്കെെയിൽ രക്ഷാപ്രവർത്തനം ആരംഭിക്കുമ്പോൾ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. ചാലിയാറിലൂടെ ഒഴുകി നിലമ്പൂരിലെത്തിയ മൃതദേഹങ്ങളുടെ എണ്ണം 26 ആയതായി അധികൃതർ പറയുന്നു. ഈ മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മേപ്പാടി ഹെല്‍ത്ത് സെന്‍ററില്‍ 52 മൃതദേഹങ്ങളാണ് ഉള്ളത്. ഇവരിൽ 35 പേരെ തിരിച്ചറിഞ്ഞു. വിംസ് ആശുപത്രിയിലുള്ള അഞ്ച് മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. വൈത്തിരി താലൂക്ക് ആശുപത്രിയിലും ബത്തേരി താലൂക്ക് ആശുപത്രിയിലും ഓരോ മൃതദേഹങ്ങൾ വീതമുണ്ട്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ 30 മൃതദേഹങ്ങളുണ്ട്.
മിലിട്ടറിയും ഫയർഫോഴ്സും നാട്ടുകാരും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തിൽ ഉൾപ്പെട്ടിട്ടിള്ളത്. അനാവശ്യമായി ദുരന്ത സ്ഥലത്തേക്ക് പോകരുതെന്ന് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.