കൽപ്പറ്റ: മുണ്ടക്കൈ മേപ്പാടിയിൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കി സൈന്യം. ചൂരൽമലയിൽ നിന്നും മേപ്പാടിയിലേക്ക് താൽക്കാലിക പാലം നിർമ്മിച്ചു, രാത്രിയായതോടെ മഴയും മൂടൽമഞ്ഞും പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. നാളെ അതിരാവിലെ മുതൽ തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് കോളം സൈനിക സംഘം സ്ഥലത്ത് രക്ഷാപ്രവർത്തനം തുടങ്ങും. കർണാടക-കേരള സബ് ഏരിയ കമാന്റർ മേജർ ജനറൽ വി.ടി മാത്യു വയനാട്ടിലേക്ക് നാളെരാവിലെ തിരിക്കും. ഉന്നത സൈനികോദ്യോഗസ്ഥർ വയനാട്ടിലെ കൺട്രോൾ റൂമിന്റെ ചുമതല നേരിട്ടേറ്റെടുക്കും.
നാളെ മദ്രാസ്-മറാത്ത റെജിമെന്റിലെ 140 പേർ ദുരന്തഭൂമിയിലെത്തും. 330 അടി ഉയരമുള്ള താൽക്കാലിക പാലം നാളെ നിർമ്മിക്കും. ബംഗളൂരുവിൽ നിന്ന് ഇതിന്റെ ഭാഗങ്ങൾ പുലർച്ചെ എത്തിക്കും. ആർമി എഞ്ചിനീയറിംഗ് ഗ്രൂപ്പിലെ 70 വിദഗ്ദ്ധർ ഇതിനായി എത്തും. ഡൽഹിയിൽ നിന്ന് മൂന്ന് സ്‌നിഫർ ഡോഗുകളെ എത്തിക്കും. മൃതദേഹങ്ങൾ കണ്ടെത്താൻ വൈഭവമുള്ളവയാണ് ഇവ.
സംസ്ഥാനം കണ്ട ഏറ്റവും വലിയ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ വാർത്ത കേട്ടാണ് മലയാളികൾ ചൊവ്വാഴ്ച രാവിലെ ഉണർന്നത്. പറഞ്ഞറിയിക്കാൻ കഴിയാത്ത അത്ര വലിയ ദുരന്തത്തിൽ ഇതുവരെ 120 പേരുടെ ജീവൻ നഷ്ടപ്പെട്ടു. 131ഓളം പേർ പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ നിരവധിപേരുടെ നില ഗുരുതരമാണ്. 98 പേരെ കാണാതായതായാണ് വിവരം. അപകടസ്ഥലത്ത് നിന്നും അകലെ അയൽജില്ലയായ മലപ്പുറത്ത് ചാലിയാർ പുഴയിൽ നിന്നും 42 മൃതദേഹങ്ങൾ ലഭിച്ചു. ഇതിൽ 16ഉം ശരീരഭാഗങ്ങൾ മാത്രമാണ്.