crime
പ്രതിയെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ | ഫോട്ടോ: നിശാന്ത് ആലുകാട് / കേരളകൗമുദി

തിരുവനന്തപുരം: വഞ്ചിയൂരില്‍ എയര്‍ഗണ്‍ ഉപയോഗിച്ചുള്ള വെടിവയ്പ്പില്‍ സ്ത്രീക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കൊളജിലെ ഡോക്ടറായ ദീപ്തിയാണ് പിടിയിലായത്. കൊല്ലത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഷിനിയുടെ ഭര്‍ത്താവുമായുള്ള പ്രശ്‌നമാണ് വെടിവയ്പ്പിന് കാരണമെന്നാണ് വിവരം. ഓണ്‍ലൈന്‍ വഴി വാങ്ങിയ തോക്ക് ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയത്.

ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. ഷിനിയുടെ വഞ്ചിയൂരിലെ വീട്ടിലെത്തിയാണ് പ്രതി ആക്രമണം നടത്തിയത്. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ആക്രമണത്തിന് പിന്നില്‍ ദീപ്തിയാണെന്ന് വ്യക്തമായത്. പിന്നാലെ കൊല്ലത്ത് എത്തിയ പൊലീസ് ഇന്ന് വൈകുന്നേരത്തോടെ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊറിയര്‍ നല്‍കാനെന്ന വ്യാജേന മുഖംമറച്ചാണ് ദീപ്തി വഞ്ചിയൂരില്‍ എത്തിയത്. രാവിലെ 8.30ന് പടിഞ്ഞാറേകോട്ട പെരുന്താന്നി ചെമ്പകശേരി പോസ്റ്റ് ഓഫിസ് ലെയ്ന്‍ സി.ആര്‍.എ 125ബി പങ്കജില്‍ വി.എസ്. ഷിനിക്കാണ്(40)വെടിയേറ്റത്.

വലതു കൈപ്പത്തിക്കു പരിക്കേറ്റ ഷിനിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ നടത്തി പെല്ലറ്റ് പുറത്തെടുത്തിരുന്നു. ആരോഗ്യനില തൃപ്തികരമാണ്. തനിക്ക് ശത്രുക്കളില്ലെന്ന് ഷിനി പൊലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഷിനിയോടോ കുടുംബത്തോടെ മുന്‍വിരോധമുള്ള ആരെങ്കിലുമാകും കൃത്യത്തിനു പിന്നിലെന്നാണ് പൊലീസ് ആദ്യം മുതല്‍ പറഞ്ഞിരുന്നത്.തലയും മുഖവും മറച്ച സ്ത്രീ കാളിംഗ് ബെല്‍ അടിച്ചപ്പോള്‍ ഷിനിയുടെ ഭര്‍തൃപിതാവ് ഭാസ്‌കരന്‍ നായരാണ് വാതില്‍ തുറന്നത്. രജിസ്‌ട്രേഡ് ആയതിനാല്‍ ഷിനിയെ വിളിക്കണമെന്ന് സ്ത്രീ ആവശ്യപ്പെട്ടു.

വീടിന്റെ വാതില്‍പ്പടിയില്‍ ഷിനി എത്തിയതോടെ നീളമുള്ള കൊറിയര്‍ കവറിനുമുകളില്‍ ഒപ്പിടാനുള്ള പേപ്പര്‍വച്ച് നീട്ടി. ഷിനി ഒപ്പിടാനൊരുങ്ങുന്നതിനിടെ സ്ത്രീ തന്റെ ജീന്‍സിന്റെ പോക്കറ്റില്‍ നിന്ന് എയര്‍പിസ്റ്റള്‍ എടുത്തുയര്‍ത്തി. അതു തടഞ്ഞപ്പോഴാണ് കൈപ്പത്തിക്കു വെടിയേറ്റത്. രക്തം വാര്‍ന്നൊഴുകുന്ന കൈയുമായി ഷിനിയും വീട്ടുകാരും അമ്പരന്ന് നിലവിളിച്ചു. അതിനിടെ ചുവരില്‍ രണ്ടുവട്ടം വെടിയുതിര്‍ത്തശേഷം സ്ത്രീ പുറത്തേക്കോടി റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.