sindhu

പാരീസ്: ബാ‌ഡ്‌മിന്റൻ വനിതാ, പുരുഷ വിഭാഗം സിംഗിൾസിൽ ഇന്ത്യയ്‌ക്ക് നേട്ടം. വനിതാ സിംഗിൾസിൽ പി.വി സിന്ധു എസ്‌തോണിയയുടെ ക്രിസ്‌‌റ്റിൻ കുബയെ 21-5, 21-10 എന്ന സ്‌കോറിൽ തോൽപ്പിച്ച് പ്രീക്വാർ‌ട്ടറിൽ കടന്നു. ഒരു ഘട്ടത്തിലും കുബയ്‌‌ക്ക് സിന്ധുവിനൊരു ഭീഷണിയാകാൻ സാധിച്ചില്ല. പുരുഷ വിഭാഗം സിംഗിൾസിൽ ഇന്തോനേഷ്യയുടെ ജൊനാതൻ ക്രിസ്‌റ്റിയെ 21-18 21-12 എന്ന സ്‌കോറിൽ വീഴ്‌ത്തിയാണ് ഇന്ത്യയുടെ ലക്ഷ്യ സെൻ മുന്നേറിയത്. ലോക നാലാം നമ്പർ താരമായ ക്രിസ്‌റ്റിയെ ആവേശ പോരിലാണ് ലക്ഷ്യ പരാജയപ്പെടുത്തിയത്.

നാളെ ചൈനീസ് താരം ഹെ ബിംഗ്‌ജിയാവോയെ സിന്ധു ക്വാർട്ടറിൽ നേരിടും.ഹെ ബിംഗ്‌ജിയാവോയെയാണ് പി.വി സിന്ധു ടോക്കിയോ ഒളിമ്പിക്‌സിൽ നേരിട്ടത്. അന്ന് സിന്ധു വെങ്കലമെഡൽ നേടിയത് ചൈനീസ് താരത്തെ തോൽപ്പിച്ചാണ്. 2016 റിയോ ഒളിമ്പിക്‌സിൽ സിന്ധു വെള്ളി മെഡൽ നേടിയിരുന്നു. അതേസമയം പുരുഷവിഭാഗം ഷൂട്ടിംഗ് 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ ഇന്ത്യൻ താരം സ്വപ്‌നിൽ കുശാലെ ഫൈനലിൽ കടന്നു.

വനിതകളുടെ 75 കിലോ വിഭാഗം ബോക്‌സിംഗിൽ ലൊവ്‌ലീന ബൊർഗൊഹൈൻ ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. രണ്ട് തവണ ഒളിമ്പിക് മെഡൽ ഓ നേടിയിട്ടുള്ള ചൈനീസ് താരം ലി ക്വിയാനെയാണ് ഇനി ലൊവ്‌ലീന നേരിടാനുള്ളത്.ഓഗസ്‌റ്റ് നാലിനാണ് ക്വാർട്ടർ.ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ ശ്രീജ അകുല 16-ാം റൗണ്ടിൽ കടന്നു.അമ്പെയ്‌ത്തിൽ ഇന്ത്യയുടെ ദീപിക കുമാരി ആദ്യറൗണ്ടിൽ വിജയിച്ചതും ഇന്ത്യയ്‌ക്ക് സന്തോഷസൂചനയാണ്.