മേപ്പാടി: ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലെത്താൻ കരസേന ചൂരൽമലയിൽ നിന്ന് നിർമ്മിക്കുന്ന താൽക്കാലിക പാലത്തിന്റെ (ബെയ്ലി പാലം) നിർമ്മാണം പുരോഗമിക്കുന്നു. നാളെ രാവിലെയോടെ പൂർത്തിയാകും. 190 അടി നീളത്തിലാണ് പാലം നിർമ്മിക്കുന്നത്.
24 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള പാലത്തിലൂടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ യന്ത്രസാമഗ്രികൾ എത്തിക്കാനാവും. നീളം കൂടുതലായതിനാൽ പുഴയ്ക്ക് മദ്ധ്യത്തിൽ തൂൺ സ്ഥാപിച്ചാണ് പാലം നിർമ്മാണം. ഡൽഹിയിൽ നിന്നും ബംഗളൂരുവിൽ നിന്നുമാണ് പാലം നിർമ്മിക്കുന്നതിനാവശ്യമായ സാമഗ്രികൾ ചൂരൽമലയിൽ എത്തിക്കുന്നത്. ചൊവ്വാഴ്ച രാത്രിയോടെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ച സാമഗ്രികൾ ഉപയോഗിച്ചാണ് പാലത്തിന്റെ നിർമ്മാണം തുടങ്ങിയത്. രണ്ടാമത്തെ വിമാനത്തിൽ നിന്നുള്ള സാമഗ്രികൾ ഇന്ന് വൈകിട്ട് 15 ട്രക്കുകളിലായി എത്തിച്ചു. ബംഗളൂരുവിൽ നിന്ന് കരമാർഗവും സാമഗ്രികൾ എത്തിത്തുടങ്ങിയിട്ടുണ്ട്.
ചൂരൽമലയിൽ ഒരു വശത്ത് കെട്ടിടങ്ങളുള്ളതിനാൽ പാലത്തിന്റെ തൂൺ സ്ഥാപിക്കുന്നതിൽ പ്രയാസമുണ്ട്. പുഴയിൽ പ്ലാറ്റ്ഫോം നിർമ്മിച്ച് പാലത്തിന്റെ ബലമുറപ്പിക്കാനുള്ള തൂൺ സ്ഥാപിക്കാനാണ് സൈന്യത്തിന്റെ ശ്രമം. രാവിലെയോടെ പാലം മുണ്ടക്കൈ ഭാഗത്തേക്ക് എത്തിക്കാനാകുമെന്നാണ് കരുതുന്നത്. ഉച്ചയോടെ മാത്രമേ പാലത്തിന് മുകളിൽ ഇരുമ്പ് തകിട് വിരിക്കാനാകൂ. അതിന് ശേഷം മാത്രമേ വാഹനങ്ങൾക്ക് ഉത് വഴി മുണ്ടക്കൈ ഭാഗത്തേക്ക് പോകാനാകൂ.