survey

അഞ്ച് ദിവസംകൊണ്ട് സർവേ നടത്തിയത് 27,908 വീടുകളിൽ

മലപ്പുറം: നിപ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നടത്തിയ ഫീൽഡ് സർവേ സംസ്ഥാനത്തിന് മാതൃകയായി. 27,908 വീടുകളിലാണ് ജില്ലയിലെ ആരോഗ്യപ്രവർത്തകർ അഞ്ച് ദിവസം കൊണ്ട് സർവ്വേ നടത്തിയത്. ഇതിലൂടെ 1,350 പനി ബാധിതരെ കണ്ടെത്തുകയും നിപ കൺട്രോൾ സെല്ലിലെ കോൺടാക്ട് ട്രേസിങ് ടീമിനെ അറിയിക്കുകയും ചെയ്തു. 239 സംഘങ്ങളായി നടത്തിയ ഫീൽഡ് സർവ്വേയിൽ ആകെ 1,707 വീടുകൾ പൂട്ടിക്കിടക്കുന്നതായും കണ്ടെത്തി.

പാണ്ടിക്കാട് ഗ്രാമ പഞ്ചായത്തിൽ 144 ടീമുകൾ 14,500 വീടുകളിലാണ് സർവ്വേ പൂർത്തിയാക്കിയത്. ഇതിൽ 944 പേർക്ക് പനിയുള്ളതായി കണ്ടെത്തിയിരുന്നു. ആനക്കയം പഞ്ചായത്തിൽ 95 ടീമുകൾ 13,408 വീടുകളിലാണ് സന്ദർശിച്ചത്. ഇതിൽ 406 പേർക്ക് പനിയുള്ളതായി കണ്ടെത്തി. കണ്ടെത്തിയവരെയെല്ലാം നിപ കൺട്രോൾ സെല്ലിൽ നിന്ന് ബന്ധപ്പെടുകയും ഫോൺ മുഖേന വിവരങ്ങൾ അന്വേഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. നിപ രോഗം ജില്ലയിൽ റിപ്പോർട്ട് ചെയ്ത ദിവസം തന്നെ ആരോഗ്യവകുപ്പ് രണ്ട് ഗ്രാമപഞ്ചായത്തുകളിലും ഫീൽഡ് സർവ്വേ നടത്തുന്നതിനുള്ള രൂപരേഖ തയ്യാറാക്കിയിരുന്നു.

സംയുക്ത പ്രവർത്തനം

21 മുതൽ തുടങ്ങിയ സർവ്വേ 25നാണ് പൂർത്തിയായത്.

പൂട്ടിക്കിടക്കുന്നതായി കണ്ടെത്തിയ 1707 വീടുകളിൽ ഫീൽഡ് സർവ്വേ സംഘങ്ങൾ വീണ്ടും സന്ദർശനം നടത്തുകയും അവരുടെ കൂടി സർവ്വേ പൂർത്തിയാക്കുകയും ചെയ്യും.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ സർവ്വേയിൽ പാണ്ടിക്കാട്, ആനക്കയം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരോടൊപ്പം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് സൂപ്പർവൈസർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, പബ്ലിക് ഹെൽത്ത് നഴ്സിങ് സൂപ്പർവൈസർമാർ, പബ്ലിക് ഹെൽത്ത് നഴ്സുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, എം.എൽ.എസ്.പി നഴ്സുമാർ, ആർ.ബി.എസ്.കെ നഴ്സുമാർ, ആശാപ്രവർത്തകർ പങ്കെടുത്തിരുന്നു.

ഫീൽഡ് സർവ്വേ ദ്രുതഗതിയിൽ പൂർത്തിയാക്കിയ ആരോഗ്യ പ്രവർത്തകരെയും ജില്ലാ ഭരണകൂടത്തെയും നിപ അവലോകനയോഗത്തിൽ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.