നിലമ്പൂർ: ചാലിയാർ മതിൽമൂലയിൽ പാട്ടത്തിനെടുത്ത കൃഷിഭൂമിയിൽ വാഴക്കൃഷിയുടെ മറവിൽ കാഞ്ഞിരപുഴയുടെ തീരത്ത് ചാരായം വാറ്റിയ കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി. എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട് ഒളിവിലായിരുന്ന പെരുമ്പത്തൂർ സ്വദേശി കൃഷ്ണകുമാർ (48) ആണ് മഞ്ചേരി ജില്ലാ കോടതി മുമ്പാകെ കീഴടങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് കീഴടങ്ങൽ. കൃഷിയിടത്തിൽ 305 ലിറ്റർ വാഷും വാറ്റുന്നതിനുള്ള വലിയ അലുമിനിയം കലങ്ങളും സാമഗ്രികളുമായി വാറ്റാൻ തയ്യാറെടുക്കുമ്പോഴാണ് നിലമ്പൂർ എക്‌സൈസ് സംഘം പരിശോധന നടത്തിയത്. പ്രതിയും സഹായിയായ യുവതിയും ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപ്പെട്ടു. അകമ്പാടം സ്വദേശിയായ സ്ത്രീയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. കൃഷ്ണകുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.