പാലക്കാട്: മഴയും വെയിലും ഇടകലർന്ന കാലാവസ്ഥയായതോടെ പാലക്കാട് ജില്ലയിൽ പകർച്ചപ്പനികളും വ്യാപകമായി. ഡെങ്കിപ്പനി, എലിപ്പനി, പകർച്ചപ്പനി എന്നിവയാണ് പാലക്കാട് വിവിധയിടങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. ഈഡിസ് കൊതുകുകൾ പെരുകുന്നതാണ് ഡെങ്കി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാൻ കാരണം. ജില്ലയിൽ മസ്തിഷ്ക ജ്വര കേസുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കാലവർഷാരംഭത്തിൽ തന്നെ കൂടുതൽ പകർച്ചപ്പനി റിപ്പോർട്ട് ചെയ്തത് അതീവ ജാഗ്രത പാലിക്കേണ്ടതിലേക്കാണ് വിരൽ ചൂണ്ടുന്നത്. കഴിഞ്ഞ വർഷത്തേതിന് സമാനമായി രോഗം അനിയന്ത്രിതമാവുന്നതും പനിമരണങ്ങൾ വർദ്ധിക്കുന്നതും തടയാൻ ഉടൻ നടപടിയെടുക്കണമെന്ന മുന്നറിയിപ്പാണിത്.

 കഴിഞ്ഞ ആഴ്ചവരെയുള്ള കണക്കുകൾ പ്രകാരം പാലക്കാട് ജില്ലയിൽ 376 പേർ ഡെങ്കി ലക്ഷണങ്ങൾ പ്രകടിപ്പിച്ചു. ഇതിൽ 88 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 288 പേർ ഡെങ്കിലക്ഷണങ്ങളോടെ ചികിത്സ തേടി.

 ജില്ലയിൽ വ്യാപകമായി എലിപ്പനിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. 21 പേരാണ് എലിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. ഇതിൽ 12 പേർക്കും രോഗം സ്ഥിരീകരിച്ചു.

 നാല് പേർ ഇതുവരെ മസ്തിഷ്‌കജ്വരത്തിന് ചികിത്സ തേടി. ഒരാഴ്ച മുമ്പ് മണ്ണാർക്കാട് രണ്ടര വയസുകാരി മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു.

 കഴിഞ്ഞവർഷം മഴക്കാലത്തിന്റെ തുടക്കത്തിൽ തന്നെ ഡെങ്കിപ്പനി മൂലം 13പേർ മരിച്ചിരുന്നെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.

 ഹോട്ട് സ്പോട്ടുകൾ

കിഴക്കഞ്ചേരി, പാലക്കാട്, തെങ്കര, മങ്കര, അയിലൂർ, മണ്ണാർക്കാട്, കരിമ്പുഴ, അനങ്ങനടി, കണ്ണമ്പ്ര, അമ്പലപ്പാറ, എലവഞ്ചേരി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, ഒറ്റപ്പാലം, പല്ലശന, പെരുങ്ങോട്ടുകുറുശ്ശി, പിരായിരി, തരൂർ, വടകരപ്പതി, വാണിയംകുളം, വടക്കഞ്ചേരി, തൃക്കടീരി, ഒഴലപ്പതി, മണ്ണൂർ, അലനല്ലൂർ, തരൂർ, കൊടുമ്പ്, അമ്പലപ്പാറ, ഷൊർണൂർ, പിരായിരി, കോട്ടോപാടം, മുതുതല, നന്ദിയോട്, പുതുനഗരം, പൊൽപ്പുള്ളി, വണ്ണാമട, വണ്ടാഴി, പട്ടഞ്ചേരി, കോങ്ങാട്, ചിറ്റൂർ, കുമരനെല്ലൂർ, കുത്തനൂർ, ഓങ്ങല്ലൂർ എന്നിവിടങ്ങളിലാണ് ഡെങ്കി കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്.

തിരുമിറ്റക്കോട്, കിഴക്കഞ്ചേരി, അനങ്ങനടി, വിളയൂർ, ഒങ്ങല്ലൂർ, തിരുമിറ്റക്കോട്, പുതുക്കോട്, ഒഴലപ്പതി, പുതുപ്പരിയാരം എന്നിവിടങ്ങളിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇതിനുപുറമെ രണ്ട് മലമ്പനിയും ഒരു എച്ച്.വൺ എൻ.വൺ എന്നീ രോഗങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.