shoranur-nilambur-passeng

പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ നേരിടുന്നത് കടുത്ത അവഗണന. ആളുകൾ ഏറ്റവും അധികം ആശ്രയിക്കുന്ന ട്രെയിനുകളുടെ അശാസ്ത്രീയ സമയക്രമമാണ് തലവേദനയാകുന്നത്. നിലമ്പൂർ - കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ട്. മലബാറിലേക്കുള്ള യാത്രക്കാർക്കും പറയാൻ നിരവധി പരാതികളുണ്ട്.

ഏഴുമണിയോടെ ഷൊർണൂർ ജംഗ്ഷനിൽ എത്തുന്ന നിലമ്പൂർ എക്സ്പ്രസ് 8:10ന് ഷൊർണൂരിൽ നിന്നും യാത്ര പുറപ്പെടും. ഇതേ സമയമാണ് ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടീവ് സ്റ്റേഷനിൽ എത്തുന്നത്. 7.47 ആണ് എക്സിക്യൂട്ടീവിന്റെ യഥാർത്ഥ സമയം. എന്നാൽ വന്ദേഭാരതതിന് വേണ്ടി പിടിച്ചിടുന്നതോടെയാണ് നിലമ്പൂർ എക്സ്പ്രസ് യാത്ര തുടങ്ങുന്ന അതേസമയത്ത് ഈ എക്സിക്യൂട്ടീവ് സ്റ്റേഷനിൽ എത്താനുള്ള കാരണം. നിലമ്പൂർ ട്രെയിൻ കിട്ടിയില്ലെങ്കിൽ ഈ ഭാഗത്തേക്ക് പിന്നീട് മറ്റു ട്രെയിനുകളില്ല. ഇത് ഒഴിവാക്കാനാണ് യാത്രക്കാരുടെ അപകടം നിറഞ്ഞ ഓട്ടം. തങ്ങളുടെ പ്രതിസന്ധി പരിഗണിച്ച് ഷൊർണൂർ -നിലമ്പൂർ പാസഞ്ചർ യാത്ര പുറപ്പെടുന്ന സമയം അല്പം കൂടെ നീട്ടണമെന്നാണ് ആവശ്യം.

വൈകിട്ട് 5:45 ന് ഉണ്ടായിരുന്ന ഷൊർണൂർ -കോഴിക്കോട് പാസഞ്ചർ രാത്രി 8:20ലേക്ക് മാറ്റിയത് തിരിച്ചടിയായി. 4.20ന് ഷൊർണൂരിൽ നിന്നും കോഴിക്കോട്ടേക്ക് ട്രെയിൻ പോയാൽ പിന്നീട് 8 മണിക്കെത്തുന്ന ആലപ്പുഴ -കണ്ണൂർ എക്സ്‌ക്യൂട്ടീവ് മാത്രമാണ് ആശ്രയം. പിന്നീട് കണ്ണൂർ എക്സിക്യൂട്ടീവിൽ കുത്തിത്തിരക്കി കയറിവേണം യാത്ര തുടരാൻ. പിന്നാലെ 8:20ന് കോഴിക്കോട് പാസഞ്ചർ യാത്ര പുറപ്പെടും. മുഴുവൻ കമ്പാർട്ട്‌മെന്റുകളും കാലിയായാണ് ഈ ട്രെയിനിന്റെ യാത്ര. കോഴിക്കോട് ഭാഗത്തേക്ക് ട്രെയിൻ ഇല്ലാത്ത മൂന്ന് മണിക്കൂറിനിടയിൽ എപ്പോഴെങ്കിലും ഈ ട്രെയിൻ അനുവദിച്ചു നൽകിയാൽ യാത്ര ദുരിതത്തിന് പരിഹാരമാകുമെന്നാണ് യാത്രക്കാർ പറയുന്നത്.

കോഴിക്കോട് ഭാഗത്തേക്ക് ട്രെയിൻ ഇല്ലാത്ത മൂന്ന് മണിക്കൂർ

ഷൊർണൂരിൽ നിന്നും കോഴിക്കോട്ടേക്ക് 4.20ന് ട്രെയിൻ പോയാൽ പിന്നീട് മൂന്നുമണിക്കൂർ നേരം മലബാർ മേഖലയിലേക്ക് മറ്റു ട്രെയിനുകളില്ല. അഞ്ചുമണിക്ക് ജോലി കഴിയുന്നവർ മൂന്നുമണിക്കൂർ റെയിൽവേ സ്റ്റേഷനിൽ ചിലവഴിക്കണം. പിന്നീട് 8 മണിക്കെത്തുന്ന കണ്ണൂർ എക്സിക്യൂട്ടീവിലാണ് കുത്തി തിരക്കിയാണ് യാത്ര.

ഓട്ടം നിലമ്പൂരിലേക്കുള്ള അവസാന ട്രെയിൻ പിടിക്കാൻ

നിലമ്പൂരിലേക്കുള്ള അവസാന ട്രെയിൻ പിടിക്കാൻ എന്നും യാത്രക്കാരുടെ ഓട്ടമാണ്. ആറാമത്തെ പ്ലാറ്റ്‌ ഫോമിൽ 8 മണിയോടെ എത്തുന്ന ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടീവിൽ നിന്നും ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഷൊർണൂർ -നിലമ്പൂർ റോഡ് എക്സ്പ്രസിനെ ലക്ഷ്യം വെച്ചാണ് യാത്രക്കാരുടെ ഓട്ടം. നിലമ്പൂർ ട്രെയിൻ കിട്ടിയില്ലെങ്കിൽ ഈ ഭാഗത്തേക്ക് പിന്നീട് മറ്റു ട്രെയിനുകളില്ല.